'മരിക്കാൻ പേടിയാണ്, പക്ഷേ മറ്റ് നിവൃത്തിയില്ല, ഉത്തരവാദി രണ്ടാം ഭാര്യയും അമ്മയും'; വീഡിയോ പങ്കുവച്ച് യുവാവ് ജീവനൊടുക്കി

Monday 09 February 2026 5:06 PM IST

തിരുവനന്തപുരം: സമൂഹമാദ്ധ്യമങ്ങളിൽ വീഡിയോ പോസ്റ്റ് ചെയ്തതിനുശേഷം ഹോട്ടലുടമ ജീവനൊടുക്കി. വിളവൂർക്കൽ ഈഴക്കോട് ഗ്രീൻവില്ല ഗാർഡൻസിൽ പ്രദീപ് ആണ് മരിച്ചത്. വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചതിനുശേഷം രാത്രി കാർ പോർച്ചിലെ സീലിംഗ് ഹുക്കിൽ തൂങ്ങിമരിക്കുകയായിരുന്നു. എട്ടുവർഷമായി തച്ചോട്ടുകാവ് ജംഗ്ഷന് സമീപം ഹോട്ടൽ നടത്തിവരികയായിരുന്നു പ്രദീപ്. തന്റെ മരണത്തിന് കാരണം രണ്ടാം ഭാര്യയും അവരുടെ അമ്മയും ഹോട്ടലിന് എതിർവശം പെയിന്റ് വർക്ക് ഷോപ്പ് നടത്തുന്ന ആളുമാണെന്നാണ് പ്രദീപ് വീഡിയോയിൽ പറയുന്നത്. ആദ്യ വിവാഹബന്ധം വേർപിരി‌ഞ്ഞതിനുശേഷം കുറച്ചുനാൾ മുൻപായിരുന്നു പ്രദീപ് രണ്ടാമതും വിവാഹം ചെയ്തത്.

ആദ്യ വിവാഹത്തിലെ മകൾക്കും രണ്ടാം ഭാര്യക്കുമൊപ്പമാണ് പ്രദീപ് താമസിച്ചിരുന്നത്. മരിക്കണമെന്ന് ഒരാഗ്രഹവുമില്ല. പേടിയാണ് മരിക്കാൻ. പക്ഷേ മറ്റ് നിവൃത്തിയില്ല. രണ്ടാം ഭാര്യയുടെ അമ്മയാണ് കുടുംബത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയതെന്ന് പ്രദീപ് വീഡിയോയിൽ പറഞ്ഞു. അപകടത്തിൽപ്പെട്ട് കാലൊടിഞ്ഞ് കഴിഞ്ഞ ഒന്നരമാസമായി പ്രദീപ് ചികിത്സയിലായിരുന്നു.

ഈ സമയത്ത് ഭാര്യ സഹായിച്ചില്ലെന്ന് പ്രദീപ് പറഞ്ഞു. ഈ സമയത്ത് ഒറ്റയ്ക്കാണ് കഴിഞ്ഞത്. വൻ സാമ്പത്തിക ബാദ്ധ്യതയുണ്ടായിരുന്നതായും പ്രദീപ് വെളിപ്പെടുത്തി. തന്റെ അച്ഛനോടും സുഹൃത്തുക്കളോടും വീഡിയോയിലൂടെ മാപ്പ് പറയുകയും ചെയ്തു. ഫോൺ തുറക്കേണ്ടതെങ്ങനെയാണെന്നും പണം കൊടുക്കാനുള്ളവരുടെ പട്ടികയും പ്രദീപ് വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ മലയിൻകീഴ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.