'ഉദ്യോഗസ്ഥർ സമ്മർദ്ദം ചെലുത്തിയിട്ടില്ല'; മരിച്ചയാളെ വേട്ടയാടുന്നത് നീതീകരിക്കാനാകില്ലെന്ന് കോൺഫിഡന്റ് ഗ്രൂപ്പ് എംഡി
കൊച്ചി: സി ജെ റോയിയുടെ മരണം ഉൾക്കൊള്ളാനാകുന്നില്ലെന്ന് കോൺഫിഡന്റ് ഗ്രൂപ്പ് എംഡി ടി എ ജോസഫ്. ചെയർമാന്റെ മരണം സ്ഥാപനത്തിലെ ജോലികളെ ബാധിക്കില്ലെന്നും ഉപഭോക്താക്കൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ടി എ ജോസഫ് കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു.
'ഏത് പ്രശ്‌നത്തെയും തരണം ചെയ്ത് ഗ്രൂപ്പ് മുന്നോട്ടുപോകും. കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി ജെ റോയിയുടെ ഓഫീസിൽ നടന്നത് ആദായ നികുതി വകുപ്പിന്റെ സാധാരണ പരിശോധന മാത്രമാണ്. ഉദ്യോഗസ്ഥർ സമ്മർദ്ദം ചെലുത്തിയിട്ടില്ല. അവർ ശത്രുക്കളല്ല. വർഷങ്ങളുടെ ഇടവേളകളിൽ പരിശോധന നടത്താറുണ്ട്. അത് സ്ഥിരം നടക്കാറുള്ള പരിശോധനയാണ്. 2016ൽ കോൺഫിഡന്റ് ഗ്രൂപ്പ് ഓഫീസിൽ പരിശോധന നടന്നിരുന്നു. 2026ൽ കോൺഫിഡന്റ് ഗ്രൂപ്പിലും മറ്റ് സ്ഥാപനങ്ങളിലും പരിശോധന നടന്നു.
ആദായ നികുതി വകുപ്പ് അധികൃതരുമായി ഗ്രൂപ്പ് സഹകരിച്ചിരുന്നു. അവരും നല്ല രീതിയിലാണ് സഹകരിച്ചത്. മോശമായ അനുഭവം ഉണ്ടായിട്ടില്ല. റോയിയുടെ മരണത്തെ സംബന്ധിച്ച് ഇപ്പോൾ ഒന്നും പറയാൻ കഴിയില്ല. കോൺഫിഡന്റ് ഗ്രൂപ്പിന് ബാദ്ധ്യതകൾ ഇല്ല. കമ്പനിയുടെ സാമ്പത്തിക അടിത്തറ വളരെ ശക്തമാണ്.
പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണത്തിൽ തൃപ്തിയുണ്ട്. ചില യൂട്യൂബർമാർ ഗ്രൂപ്പിനെതിരെ മോശമായ പ്രചാരണം നടത്തുന്നു. വ്യക്തിപരമായി അധിക്ഷേപിക്കുന്നു. മരിച്ചയാളെ വേട്ടയാടുന്നത് നീതീകരിക്കാനാകില്ല. മലയാളികൾ ഇത്തരം കള്ള പ്രചാരണങ്ങൾ മനസിലാകും. നിക്ഷേപകരെ ഗ്രൂപ്പ് കബളിപ്പിച്ചിട്ടില്ല. സിനിമാക്കാരിൽ നിന്നും റിയൽ എസ്റ്റേറ്റുകാരിൽ നിന്നും ഗ്രൂപ്പ് പണം വാങ്ങി വിദേശത്ത് പണം നിക്ഷേപിച്ചു എന്നൊക്കെയുള്ള ആരോപണം തെറ്റാണ്. ആരിൽ നിന്നും നിക്ഷേപം സ്വീകരിച്ചിട്ടില്ല. കാശ് കിട്ടാനല്ലാതെ കൊടുക്കാനില്ല. കമ്പനിക്ക് നിക്ഷേപകരോ കടമോ ഇല്ല. എല്ലാ സെെറ്റുകളിലും പണി പുനരാരംഭിച്ചിട്ടുണ്ട്. ചെയർമാന്റെ മരണം ജോലികളെ ബാധിക്കില്ല. ആർക്കും അവലാതി വേണ്ട'- ടി എ ജോസഫ് വ്യക്തമാക്കി.