അർബുദം നേരിടാൻ ജനകീയ പിന്തുണ വേണം: മുഖ്യമന്ത്രി
കൊച്ചി: അർബുദം പ്രതിരോധിക്കാൻ ജനങ്ങളുടെ പിന്തുണയും സഹകരണവും ആവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കളമശേരി മെഡിക്കൽ കോളേജ് ക്യാമ്പസിൽ കൊച്ചിൻ ക്യാൻസർ റിസർച്ച് സെന്ററിന് (സി.സി.ആർ.സി ) 449 കോടി രൂപ ചെലവിൽ നിർമ്മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അർബുദമുൾപ്പെടെയുള്ള രോഗങ്ങളെ നേരിടാൻ ജീവിതശൈലിയിൽ കാര്യമായ മാറ്റത്തിന് എല്ലാവരും തയ്യാറാകണം. വ്യക്തിപരമായ ഉത്തരവാദിത്വമായി രോഗപ്രതിരോധത്തെ കാണണം. രോഗമുണ്ടായതിനു ശേഷമുള്ള ചികിത്സയ്ക്ക് പകരം രോഗപ്രതിരോധത്തിനും മുൻകൂട്ടിയുള്ള രോഗ നിർണയത്തിനുമാണ് സർക്കാർ ഊന്നൽ നൽകുന്നത്.
രാജ്യത്ത് ഏറ്റവും കുറഞ്ഞ നിരക്കിൽ ക്യാൻസർ മരുന്നുകൾ ലഭ്യമാക്കുന്ന സംസ്ഥാനം കേരളമാണെന്ന് അദ്ധ്യക്ഷത വഹിച്ച മന്ത്രി വീണാ ജോർജ് പറഞ്ഞു.
മന്ത്രി പി. രാജീവ് ആമുഖപ്രഭാഷണം നടത്തി. സി.സി.ആർ.സി സ്‌പെഷ്യൽ ഓഫീസറും സിയാൽ എം.ഡിയുമായ എസ്. സുഹാസ് പദ്ധതി റിപ്പോർട്ട് അവതരിപ്പിച്ചു. സി.സി.ആർ.സി ഡയറക്ടർ ഡോ. പി. ജി. ബാലഗോപാലിന് ലോക ബാങ്ക് സൗത്ത് ഈസ്റ്റ് ഏഷ്യ ലീഡ് ആതിഫ് സയിദ് ഗ്രീൻ ബിൽഡിംഗ് സർട്ടിഫിക്കറ്റ് കൈമാറി.
എം.എൽ.എമാരായ കെ.എൻ. ഉണ്ണികൃഷ്ണൻ, അൻവർ സാദത്ത്, കെ. ബാബു, ആന്റണി ജോൺ, ഉമാ തോമസ്, ആരോഗ്യ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ. ഖൊബ്രഗഡെ, ജില്ലാ കളക്ടർ ജി. പ്രിയങ്ക, കളമശേരി നഗരസഭ ചെയർമാൻ ജമാൽ മണക്കാടൻ, കൗൺസിലർ കെ.ബി. ബാബുരാജ്, ഇൻകെൽ എം.ഡി കെ. ഇളങ്കോവൻ തുടങ്ങിയവർ പങ്കെടുത്തു.