സി.ബി.എസ്.ഇ പത്താം ക്ലാസ്: ആദ്യ സെഷൻ പരീക്ഷ നിർബന്ധം

Tuesday 10 February 2026 12:43 AM IST

കൊച്ചി: രണ്ടു സെഷനുകളായി പരിഷ്കരിച്ച രീതിയിലാണ് ഈ വർഷം മുതൽ സെൻട്രൽ ബോർഡ് ഒഫ് സെക്കൻഡറി എഡ്യുക്കേഷൻ (സി.ബി.എസ്.ഇ) പത്താം ക്ലാസ് പരീക്ഷ നടക്കുക. ആദ്യ സെഷൻ ഫെബ്രുവരി 17 മുതൽ മാർച്ച് 9 വരെയും രണ്ടാം സെഷൻ മേയ് 15 മുതൽ ജൂൺ ഒന്നു വരെയും നടക്കും. പരീക്ഷാ സെഷനുകൾ, സിലബസ്, മൂല്യനിർണയം തുടങ്ങിയവ സംബന്ധിച്ച് വിവിധ കോണുകളിൽ നിന്ന് സംശയങ്ങൾ ഉയർന്നതോടെ സി.ബി.എസ്.ഇ പരീക്ഷാ കൺട്രോളർ ഇതു സംബന്ധിച്ച് വ്യക്തത വരുത്തിയിട്ടുണ്ട്.

ഒരേ സിലബസിൽ തന്നെയായിരിക്കും രണ്ടു സെഷൻ പരീക്ഷകളും നടക്കുക. ആദ്യ സെഷൻ പരീക്ഷ നിർബന്ധമായും എല്ലാ വിദ്യാർത്ഥികളും എഴുതണം. ആദ്യ പരീക്ഷയിൽ മാർക്ക് കുറയുകയോ തോൽക്കുകയോ ചെയ്യുന്നവർക്ക് ഇംപ്രൂവ് ചെയ്യാനുള്ള അവസരമാണ് രണ്ടാം സെഷൻ. അതുകൊണ്ട് ആദ്യ സെഷൻ പരീക്ഷയെ വളരെ ഗൗരവത്തിൽ കാണണം.

പരമാവധി മൂന്ന് വിഷയങ്ങളാണ് രണ്ടാം സെഷൻ പരീക്ഷയിൽ വീണ്ടും എഴുതാനും ഇംപ്രൂവ് ചെയ്യാനും അവസരം ലഭിക്കുക. ഏതു പരീക്ഷയിലാണോ കൂടുതൽ മാർക്ക് ലഭിച്ചത് അത് അന്തിമ സ്കോറായി പരിഗണിക്കും. താത്പര്യമുള്ളവർ മാത്രം രണ്ടാം പരീക്ഷ എഴുതിയാൽ മതി. ആദ്യ സെഷനിൽ രണ്ടു വിഷയങ്ങൾ തോറ്റവർക്കും രണ്ടാം സെഷൻ എഴുതാം. എന്നാൽ മൂന്നോ അതിലധികമോ വിഷയങ്ങൾ തോറ്റവർക്ക് രണ്ടാം സെഷൻ എഴുതാൻ അവസരമുണ്ടാകില്ല. അവർ 2027ലെ മെയിൻ ബോർഡ് പരീക്ഷ എഴുതേണ്ടിവരും.