കൊടിമരം പുനപ്രതിഷ്ഠ പിരിവിൽ നടന്നത് ഗുരുതര ക്രമക്കേടുകൾ
തിരുവനന്തപുരം: എസ്റ്റിമേറ്റ് തുകയേക്കാൾ കൂടുതൽ സ്‌പോൺസർഷിപ്പായി ലഭിച്ചിട്ടും ദേവസ്വം ബോർഡ് ശബരിമലയിൽ കൊടിമര നിർമ്മാണത്തിനായി വീണ്ടും പിരിവ് നടത്തിയെന്നാണ് ദേവസ്വം വിജിലൻസിന്റെ കണ്ടെത്തൽ. ആവശ്യമായ തുക ലഭിച്ചിട്ടും ബോർഡിന്റെ സ്‌ട്രോംഗ് റൂമിൽ നിന്നും കിലോകണക്കിന് വെള്ളിയും ചെമ്പും എടുത്തു.
എസ്റ്റിമേറ്റായി കണക്കാക്കിയത് 3,20,30000 രൂപയാണ്. ഇതിൽ 3,2000000 രൂപ സ്‌പോൺസറായ ഹൈദരാബാദ് ആസ്ഥാനമായ ഫിനെക്സ് ഗ്രൂപ്പ് നൽകി. ശബരിമല എക്സിക്യുട്ടീവ് ഓഫീസറുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിൽ കമ്പനി തുക നിക്ഷേപിക്കുകയായിരുന്നു. എസ്റ്റിമേറ്റ് തുകയിൽ നിന്നും 30000 രൂപയുടെ കുറവ് മാത്രമാണുണ്ടായിരുന്നത്. 2017 ഫെബ്രുവരി മാസത്തിലാണ് നിലവിലുണ്ടായിരുന്ന കൊടിമരം ഇളക്കുന്നതിന്റെ നടപടികൾ തുടങ്ങിയത്. സ്‌പോൺസർ ബാങ്കിൽ നിക്ഷേപിച്ച തുകയിൽ നിന്നും 10 ലക്ഷം രൂപ പലിശ ഇനത്തിൽ ബോർഡിന് ലഭിച്ചിരുന്നു. അതായത് എസ്റ്റിമേറ്റ് തുകയേക്കാൾ കൂടുതൽ തുക ബോർഡിന് ലഭിച്ചു. എന്നാൽ കൊടിമര നിർമ്മാണത്തിൻെ പേരിൽ പലരിൽ നിന്നും ബോർഡ് ഉന്നതർ സ്‌പോൺസർഷിപ്പെന്ന പേരിൽ പണം കൈപ്പറ്റി.
എസ്റ്റിമേറ്റ് തുകയേക്കാൾ കൂടുതൽ തുക ലഭിച്ചിട്ടും ദേവസ്വം ബോർഡിന്റെ സ്‌ട്രോംഗ് റൂമിൽ നിന്നും 15 കിലോ വെള്ളിയും 30 കിലോ ചെമ്പും ഉപയോഗിച്ചതെന്ന് രേഖകൾ വ്യക്തമാക്കുന്നു.