ദക്ഷിണ വച്ച് ആഫ്രിക്ക

Monday 09 February 2026 11:51 PM IST

ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്ക് വിജയ തുടക്കം

കാനഡയെ കീഴടക്കിയത് 57 റൺസിന്

അഹമ്മദാബാദ് : കഴിഞ്ഞ ലോകകപ്പിന്റെ ഫൈനലിൽ ഇന്ത്യയോട് തോറ്റ് കപ്പ് കൈവിട്ട ദക്ഷിണാഫ്രിക്കയ്ക്ക് ഇക്കുറി മികച്ച തുടക്കം. ആദ്യ മത്സരത്തിൽ എയ്ഡൻ മാർക്രമും സംഘവും 57 റൺസിന് കാനഡയെ കീഴടക്കി. അഹമ്മദാബാദിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറിൽ നാലുവിക്കറ്റ് നഷ്ടത്തിൽ 213 റൺസ് പടുത്തുയർത്തിയശേഷം കാനഡയെ 156/8ലൊതുക്കി.

അർദ്ധസെഞ്ച്വറി നേടിയ ക്യാപ്ടൻ എയ്ഡൻ മാർക്രം (59), ക്വിന്റൺ ഡി കോക്ക് (25),റയാൻ റിക്കിൾട്ടൺ (33), ഡേവിഡ് മില്ലർ (39 നോട്ടൗട്ട്), ട്രിസ്റ്റൺ സ്റ്റബ്സ് (34 നോട്ടൗട്ട്) എന്നിവരുടെ കൂട്ടായ പോരാട്ടമാണ് ദക്ഷിണാഫ്രിക്കയെ ഈ സ്കോറിലെത്തിച്ചത്.

ചേസിംഗിൽ 64 റൺസ് നേടിയ നവ്നീത് ധലിവാളിനും 33 റൺസ് നേടിയ ഹർഷ് ധാക്കറിനും മാത്രമാണ് കനേഡിയൻ നിരയിൽ പിടിച്ചുനിൽക്കാനായത്. നാലോവറിൽ 33 റൺസ് വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയ ലുംഗി എൻഗിഡിയും രണ്ട് വിക്കറ്റുകൾ വീഴ്ത്തിയ മാർക്കോ യാൻസനുമാണ് ദക്ഷിണാഫ്രിക്കൻ ബൗളിംഗിൽ തിളങ്ങിയത്. കാഗിസോ റബാദയും കോർബിൻ ബോഷും ഓരോ വിക്കറ്റ് വീഴ്ത്തി.

നേരത്തേ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഓപ്പണിംഗിൽ മാർക്രമും ഡി കോക്കും ചേർന്ന് 6.5 ഓവറിൽ 70 റൺസാണ് കൂട്ടിച്ചേർത്തത്. 22 പന്തുകളിൽ രണ്ട് ബൗണ്ടറിയടക്കം 25 റൺസടിച്ച ഡികോക്കിനെ ദിൽപ്രീത് ബജ്‌വ ബൗൾഡാക്കുകയായിരുന്നു. തുടർന്ന് മാർക്രമും റിക്കിൾട്ടണും ചേർന്ന് 56 റൺസ് കൂട്ടിച്ചേർത്തു.32 പന്തുകളിൽ 10 ഫോറുകളും ഒരു സിക്സും പായിച്ച മാർക്രമിനെ 12-ാം ഓവറിൽ അൻഷ് പട്ടേലാണ് പുറത്താക്കിയത്.14-ാം ഓവറിൽ റിക്കിൾട്ടണിനേയും ബ്രെവിസിനെയും (6)കൂടി പട്ടേൽ പുറത്താക്കിയെങ്കിലും മില്ലറും സ്റ്റബ്സും കൂട്ടിച്ചേർത്ത 75 റൺസ് ദക്ഷിണാഫ്രിക്കയെ 213ലെത്തിച്ചു.