ബാധയൊഴിപ്പിക്കലിനിടെ പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം: ജ്യോത്സ്യൻ അറസ്റ്റിൽ
കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ, ബാധ ഒഴിപ്പിക്കലിനിടെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ, ജ്യോത്സ്യൻ കൊട്ടാരക്കര വെണ്ടാർ സരസ്വതി മന്ദിരത്തിൽ രാജൻബാബുവിനെ (മുരാരി തന്ത്രി- 47) പുത്തൂർ പൊലീസ് പോക്സോ വകുപ്പ് പ്രകാരം ഭരണിക്കാവിലെ ലോഡ്ജിൽ നി
ന്ന് അറസ്റ്റ് ചെയ്തു.
പഠന വൈകല്യത്തെത്തുടർന്നാണ് ഞായറാഴ്ച വൈകിട്ട് അമ്മയ്ക്കൊപ്പം പതിനാറുകാരി മുരാരിയുടെ അടുത്തെത്തിയത്. പുതിയ വീട് വച്ചതോടെ പഴയ വീട്ടിലാണ് ജ്യോതിഷാലയവും പൂജയ്ക്കുള്ള സൗകര്യങ്ങളുമൊരുക്കിയിരുന്നത്. ബാധ കൂടിയതാണെന്നും പൂജ ചെയ്ത് ഒഴിപ്പിക്കാമെന്നും പറഞ്ഞാണ് അമ്മയെ പുറത്താക്കിയത്. അടച്ചിട്ട മുറിയിൽ പൂജ തുടങ്ങവേ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. പെൺകുട്ടി നിലവിളിച്ച് വാതിൽ തുറന്ന് പുറത്തേക്കോടി. ഇതോടെ അമ്മ നാട്ടുകാരെ കൂട്ടുകയും പുത്തൂർ പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. ഇതിനിടെ രാജൻബാബു വീടിന്റെ പിൻഭാഗത്തുകൂടി രക്ഷപ്പെട്ടു. പുത്തൂർ സി.ഐ ബാബുക്കുറുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഭരണക്കാവിലെ ലോഡ്ജ് മുറിയിൽ നിന്ന് ഇന്നലെ രാവിലെ പ്രതിയെ അറസ്റ്റ് ചെയ്തത്. തെളിവെടുപ്പും മെഡിക്കൽ പരിശോധനയും പൂർത്തിയാക്കി ഇന്ന് രാവിലെ കൊട്ടാരക്കര കോടതിയിൽ ഹാജരാക്കും. സംഭവത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി പ്രവർത്തകർ ഇയാളുടെ ജ്യോതിഷാലയത്തിലേക്ക് മാർച്ചും ധർണയും നടത്തി. വെണ്ടാർ മനക്കരക്കാവ് ജംഗ്ഷനിലെ ഓഫീസ് സംവിധാനം അടിച്ച് തകർത്തു. പുത്തൂർ പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.