ആദ്യം ഓട്ടോ ഡ്രൈവർ, ഒടുവിൽ ജ്യോത്സ്യൻ

Tuesday 10 February 2026 12:35 AM IST

കൊല്ലം: കൊട്ടാരക്കരയിലും പുത്തൂരിലും ഓട്ടോ ഡ്രൈവറായിരുന്ന മുരാരി (രാജൻബാബു) ജ്യോത്സ്യനും തന്ത്രിയുമായത് ഇരുപത് വർഷം മുൻപാണ്. കടയ്ക്കലിലാണ് ജ്യോതിഷാലയം തുടങ്ങിയത്. പിന്നീട് വെണ്ടാർ മനക്കരക്കാവിലേക്ക് മാറ്റി. അടുത്തകാലത്താണ് വെണ്ടാർ അരീക്കൽ ഭാഗത്തെ സരസ്വതിമന്ദിരം വീടിന്റെ ഒരു ഭാഗം ജ്യോതിഷാലയമാക്കിയത്.

പൂജയ്ക്കും മറ്റുമായി പ്രത്യേകം സൗകര്യങ്ങളുമൊരുക്കി. മസ്കറ്റിൽ ജ്യോതിഷാലയത്തിന്റെ ബ്രാഞ്ച് തുടങ്ങുകയും മറ്റ് ബിസിനസുകൾ ആരംഭിക്കുകയും ചെയ്തതോടെയാണ് സാമ്പത്തികമായി വളർന്നത്. റീൽസ് ചെയ്തും പ്രവചനങ്ങൾ നടത്തിയും ചാനൽ പരിപാടികളിൽ പങ്കെടുത്തുമൊക്കെ ശ്രദ്ധേയനായി. ആദ്യകാലത്ത് ജ്യോതിഷം മാത്രമായിരുന്നു. പിന്നീട് തന്ത്രിയെന്ന നിലയിലേക്ക് മാറി. ചില ക്ഷേത്രങ്ങളിലെ പ്രതിഷ്ഠയ്ക്ക് കാർമ്മികത്വം വഹിച്ചിട്ടുമുണ്ട്. ബാധയൊഴിപ്പിക്കലടക്കമുള്ള പൂജകൾക്കായി ദൂരെ നാടുകളിൽ നിന്ന് അന്യമതക്കാരുൾപ്പടെ എത്തിയിരുന്നു. ഇങ്ങനെ എത്തിയ പതിനാറുകാരിയുടെ നേർക്കാണ് പീഡനശ്രമം നടത്തിയത്.

ബോധപൂർവം കുടുക്കി: രാജൻബാബു

കൊല്ലം: തന്നെ ബോധപൂർവം കുടുക്കിയതാണെന്ന് രാജൻബാബു പറഞ്ഞു. ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തശേഷം ജീപ്പിലിരുന്ന് മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുരാരി ജ്യോതിഷാലയമെന്ന യൂടൂബ് ചാനലിൽ ലൈവായിട്ട് അവിടെയുണ്ടായ വിഷയങ്ങൾ കാണിക്കുന്നുണ്ട്. പ്രശ്ന പരിഹാരങ്ങൾക്ക് തന്റെ അടുത്ത് എത്തുന്നവരുമായി സംസാരിക്കുന്നതടക്കം ലൈവായി യൂടൂബ് ചാനലിൽ പ്രദർശിപ്പിക്കും. ഇതും അത്തരത്തിൽ പ്രദർശിപ്പിച്ചു. ബാക്കി വിഷയങ്ങൾ തന്നെ ട്രാപ്പിലാക്കാൻ വേണ്ടി സൃഷ്ടിച്ചതാണ്. ഒരു തെറ്റും താൻ ചെയ്തിട്ടില്ലെന്നും മുരാരി തന്ത്രി പറഞ്ഞു.