വാനോളം ആവേശമായി എൽ.ഡി.എഫ് ജാഥ
കൊല്ലം: കിഴക്കൻ മേഖലയിൽ ആവേശക്കടൽ തീർത്ത് എൽ.ഡി.എഫിന്റെ 'വികസന മുന്നേറ്റ ജാഥ'യ്ക്ക് ജില്ലയിൽ തുടക്കമായി. മൂന്നു ദിവസം ജാഥ ജില്ലയിൽ പര്യടനം നടത്തും.
പത്തനാപുരം, പുനലൂർ, കൊട്ടാരക്കര, കുന്നത്തൂർ മണ്ഡലങ്ങളിൽ പതിനായിരങ്ങളെ സാക്ഷിയാക്കിയാണ് ജാഥ പ്രയാണം നടത്തിയത്.
വാദ്യമേളങ്ങളുടെയും കരിമരുന്നു പ്രയോഗങ്ങളുടെയും അകമ്പടിയോടെ ജാഥാ നായകനെയും സംഘത്തെയും സ്വീകരണ കേന്ദ്രങ്ങളിൽ ജനങ്ങൾ വരവേറ്റു. കുരിയോട്ടു മലയിലെ ആദിവാസി ഊരിലെ ജനത ജാഥയെ സ്വീകരിക്കാൻ പത്തനാപുരത്ത് എത്തി. ജില്ലയിലെ പര്യടനം കുന്നത്തൂർ മണ്ഡലത്തിൽ എത്തിയപ്പോൾ വിപ്ലവവീര്യം വാനോളമുയർന്നു. കാർഷിക മേഖലയിലെ പുരോഗതിയും ലൈഫ് മിഷൻ വഴി ലക്ഷക്കണക്കിന് ആളുകൾക്ക് വീട് ലഭിച്ചതും ജാഥയിൽ ഉയർത്തിക്കാട്ടി. സ്ത്രീകളുടെയും യുവാക്കളുടെയും വൻ പങ്കാളിത്തം കുന്നത്തൂരിലെ സ്വീകരണ കേന്ദ്രത്തെ ശ്രദ്ധേയമാക്കി. അരിപ്പ ഭൂസമരക്കാർ, സ്‌റ്റേറ്റ് ഫാമിംഗ് കോർപ്പറേഷനിലെ തൊഴിലാളികൾ എന്നിവർ പുനലൂർ മണ്ഡലത്തിലെ അഞ്ചലിൽ നൽകിയ സ്വീകരണത്തിനെത്തി. കൊട്ടാരക്കരയിൽ ആയിരക്കണക്കിന് പ്രവർത്തകർ ചുവപ്പൻ വൊളണ്ടിയർമാരുടെ അകമ്പടിയോടെ ജാഥയെ സ്വീകരണ കേന്ദ്രത്തിലേക്ക് ആനയിച്ചു.
ഓരോ സ്വീകരണ കേന്ദ്രങ്ങളിലും സ്ത്രീകളുടെയും വയോജനങ്ങളുടെയും വൻ നിര ശ്രദ്ധേയമായിരുന്നു. കിഫ്ബി വഴി നടപ്പിലാക്കിയ റോഡുകൾ, സ്കൂൾ കെട്ടിടങ്ങൾ, ആശുപത്രി നവീകരണങ്ങൾ എന്നിവയുടെ പ്രദർശനം ആയിരങ്ങൾ കണ്ടു. ഇന്ന് കരുനാഗപ്പള്ളിയിൽ നിന്ന് ആരംഭിക്കുന്ന ജാഥ ചവറ, കുണ്ടറ, കൊല്ലം എന്നിവിടങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങും. നാളെ ചാത്തന്നൂരിൽ നിന്നാരംഭിച്ച് ചടയമംഗലത്തെ സ്വീകരണത്തിന് ശേഷം തിരുവനന്തപുരം ജില്ലയിലേക്ക് പ്രവേശിക്കും.