'ജില്ലയിലെ പാർട്ടിയിൽ ക്രിമിനൽ സംഘങ്ങളുണ്ട്,​ ഇപ്പോഴത്തെ മന്ത്രിമാരിൽ നിന്നും അവഗണന നേരിടുന്നു'; ജി സുധാകരൻ

Tuesday 10 February 2026 10:26 AM IST

ആലപ്പുഴ: മുഖ്യമന്ത്രിക്കെതിരെ ഒളിയമ്പുമായി മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ. തിരഞ്ഞെടുപ്പിൽ 'രണ്ടു ടേം' വ്യവസ്ഥ എല്ലാവരും പാലിക്കുന്നില്ലെന്നാണ് അദ്ദേഹം ഒരു സ്വകാര്യ ചാനലിലെ അഭിമുഖത്തിൽ പറഞ്ഞത്. ആലപ്പുഴയിലെ പാർട്ടി നേതൃത്വത്തെയും അദ്ദേഹം കടുത്ത ഭാഷയിൽ അഭിമുഖത്തിൽ വിമർശിക്കുന്നുണ്ട്.

പാർട്ടി ആവശ്യപ്പെട്ടാൽ ഇനിയും തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൻ തയ്യാറാണെന്ന സൂചനയും അദ്ദേഹം നൽകി. ആലപ്പുഴ സിപിഎം നേതൃത്വത്തിൽ ക്രിമിനൽ സംഘങ്ങൾ പിടിമുറുക്കിയിരിക്കുകയാണ്. തന്നെ മനഃപൂർവ്വം നേതൃനിരയിൽ നിന്ന് മാറ്റിനിർത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.

'ഇപ്പോഴത്തെ മന്ത്രിമാരിൽ നിന്നും ജനപ്രതിനിധികളിൽ നിന്നും തനിക്ക് അവഗണന നേരിടുന്നുണ്ട്. പെരുമ്പളം പാലത്തിന്റെ വാർത്താ സമ്മേളനത്തിൽ എന്റെ പേര് പരാമർശിച്ചില്ല. എ.എം ആരിഫും,​ എംഎൽഎ ദലീമ ജോജോയും എന്റെ മുൻകാല പ്രവർത്തനങ്ങൾ മറന്നു. വൈറ്റില പാലം പൊളിക്കണമെന്ന മന്ത്രി ഗണേശ് കുമാറിന്റെ പ്രസ്താവന എന്നോടോ പൊതുമരാമത്ത് മന്ത്രിയോടോ ആലോചിക്കാതെയാണെ്' അദ്ദേഹം വ്യക്തമാക്കി. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വർഗീയവാദിയല്ലെന്ന നിലപാടും സുധാകരൻ ആവർത്തിച്ചു.