'തന്ത്രിയുടെ പേരിൽ രണ്ട് കോടി രൂപയുടെ നിക്ഷേപം'; കോടതിക്ക് മുന്നിൽ തെളിവുകൾ നിരത്തി എസ്ഐടി
കൊല്ലം: ശബരിമല സ്വർണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ കുടുംബാംഗങ്ങളുടെ അടക്കം സാമ്പത്തിക സ്രോതസ് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കോടതിയിൽ ഹാജരാക്കി. തന്ത്രിയുടെ ജാമ്യഹർജി എതിർത്ത് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ എസ്ഐടി സൂചിപ്പിക്കുന്നത്. തന്ത്രിക്കും കുടുംബാംഗങ്ങൾക്കും ധനകാര്യസ്ഥാപനത്തിൽ വൻ നിക്ഷേപമുണ്ടെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ.
തന്ത്രിയുടെ പേരിൽ 2.05 കോടി രൂപയും ഭാര്യയുടെ പേരിൽ 62 ലക്ഷം രൂപയും നിക്ഷേപിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. കൊല്ലം വിജിലൻസ് കോടതിയിലാണ് റിപ്പോർട്ട് സമർപ്പിച്ചത്. തന്ത്രി പൊതുസേവകൻ എന്ന ഗണത്തിൽപ്പെടുമെന്നും എസ്ഐടി വ്യക്തമാക്കി. തന്ത്രിയുടെ ജാമ്യഹർജിയിലെ വാദം പൂർത്തിയായി. ഈ മാസം 18ന് ജാമ്യഹർജിയിൽ വിധിപറയും.
അഴിമതി നിരോധന നിയമപ്രകാരമുള്ള നടപടികളിൽ തന്ത്രിയെ ഉൾപ്പെടുത്താൻ കഴിയില്ലെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചു. പക്ഷേ അതിനെ എതിർത്ത് പ്രോസിക്യൂഷൻ വാദങ്ങൾ നിരത്തി. തന്ത്രി ദേവസ്വം ബോർഡിന്റെ ഉദ്യോഗസ്ഥനല്ലെങ്കിലും ദേവസ്വം ബോർഡിന് കീഴിൽ വരുന്നയാളാണ്. പല തവണ പല കാര്യങ്ങൾ പറഞ്ഞ് 2024-25 വർഷത്തിൽ ഏഴ് ലക്ഷത്തോളം രൂപ തന്ത്രി ദേവസ്വം ബോർഡിൽ നിന്ന് കെെപ്പറ്റിയിട്ടുണ്ട്. അതിനാൽ തന്ത്രി പൊതുസേവകൻ എന്ന ഗണത്തിൽപ്പെടുമെന്നും അഴിമതി നിരോധന നിയമം ബാധകമാണെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.
അതേസമയം, ശബരിമല കൊടിമര മാറ്റത്തിൽ പ്രാഥമിക അന്വേഷണം നടത്തും. അന്വേഷണത്തിന് പ്രത്യേക വിജിലൻസ് സംഘത്തെ നിയമിച്ചിട്ടുണ്ടെന്നാണ് വിവരം.