പെരുമ്പാവൂർ കെയ്ൻസ് ടെക്‌നോളജീസ് ഉദ്ഘാടനം ഇന്ന്
റയോൺസിന്റെ ഭൂമി കാൽ നൂറ്റാണ്ടിന് ശേഷം വ്യവസായത്തിന്
കൊച്ചി: അടച്ചുപൂട്ടിയ ട്രാവൻകൂർ റയോൺസ് കമ്പനിയുടെ ഭൂമിയിൽ കാൽ നൂറ്റാണ്ടിന് ശേഷം വീണ്ടും വ്യവസായ ഉത്‌പാദനം തുടങ്ങുന്നു. പ്രമുഖ ഇലക്ട്രോണിക്‌സ് സിസ്റ്റം ആൻഡ് ഡിസൈൻ മാനുഫാക്ചറിംഗ് (ഇ.എസ്.ഡി.എം) കമ്പനിയായ കെയ്ൻസ് ടെക്‌നോളജിയുടെ ആദ്യ യൂണിറ്റ് ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് ഉദ്ഘാടനം ചെയ്യുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. റയോൺസ് ഭൂമി സർക്കാർ ഏറ്റെടുത്ത് ആരംഭിച്ച കിൻഫ്ര വ്യവസായ പാർക്കിലാണ് ആദ്യഘട്ടമായ ആൽഫ ബിൽഡിംഗ് തുടങ്ങുന്നത്. രണ്ടാംഘട്ടത്തിന്റെ നിർമാണോദ്ഘാടനവും നടക്കും. എ.ഐ ക്യാമറ നിർമാണത്തിനായി കെൽട്രോണും കെയ്‌ൻസ് ടെക്‌നോളജിയും ധാരണാപത്രവും ഒപ്പുവയ്ക്കും. പെരുമ്പാവൂർ ചേലാമറ്റത്ത് ട്രാവൻകൂർ റയോൺസ് കമ്പനിയിൽ നിന്ന് സർക്കാർ ഏറ്റെടുത്ത സ്ഥലം കഴിഞ്ഞ വർഷമാണ് കിൻഫ്രക്ക് കൈമാറിയത്. കഴിഞ്ഞ വർഷം കൊച്ചിയിൽ നടന്ന ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലെ നിക്ഷേപ വാഗ്ദാനമാണ് ഇപ്പോൾ യാഥാർത്ഥ്യമാകുന്നത്. ആകെ 350 കോടി രൂപയുടെ നിക്ഷേപമാണ് ലക്ഷ്യമിടുന്നത്. നിലവിൽ പ്രവർത്തനസജ്ജമായ യൂണിറ്റിൽ 100 പേർക്ക് തൊഴിൽ ലഭിക്കും.
വാഹനങ്ങൾ, വ്യവസായം, റയിൽവേ, മെഡിക്കൽ, വ്യോമയാനം തുടങ്ങി ആഗോളതലത്തിൽ വിവിധ മേഖലകളിലേക്ക് ആവശ്യമായ ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾ രൂപകൽപ്പന നടത്തുന്ന മൈസൂർ ആസ്ഥാനമായ കെയ്ൻസിന് നിലവിൽഎട്ട് യൂണിറ്റുകളുണ്ട്.