ഗ്രന്ഥരചനയിൽ പുത്തൻ കൈയൊപ്പ് ചാർത്തി ഭാഗ്യനാഥ് എഴുമറ്റൂർ
മല്ലപ്പള്ളി: പാരമ്പര്യ കലകളുടെ സമൂഹത്തിലെ സ്വാധീനം അടയാളപ്പെടുത്തുന്നതോടൊപ്പം കലയും സാഹിത്യവും രണ്ടല്ല ഒന്നാണെന്ന് ഏഴുത്തിലൂടെ ബോദ്ധ്യപ്പെടുത്തിയ ഭാഗ്യനാഥ് എഴുമറ്റൂരിനെ തേടിയെത്തിയത് ഫോക് ലോർ അക്കാഡമിയുടെ 2023ലെ ഗ്രന്ഥരചനയ്ക്കുള്ള പുരസ്കാരം.
'പടേനി മുതൽ പടയണിവരെ' എന്ന പുസ്തകത്തിനാണ് അവാർഡ്. തിരുവനന്തപുരം തൈക്കാട് പൊലീസ് ഗ്രൗണ്ടിൽ നടന്ന ഇന്റർ നാഷണൽ ഫോക് ഫെസ്റ്റ് ഉദ്ഘാടന ചടങ്ങിൽ സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ദിവ്യ.എസ്.അയ്യർ പുരസ്‌കാരം സമ്മാനിച്ചു.
ഇദ്ദേഹത്തിന്റെ ആദ്യ പുസ്തകത്തിനാണ് അവാർഡ് ലഭിച്ചതെന്നത് ഇരട്ടിമധുരമായി.
2024ൽ പുറത്തിറക്കിയ 'പടയണിയിലെ ചിത്രലേഖനങ്ങൾ അന്ധക പ്രമാണം' എന്ന രണ്ടാം പുസ്തകവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പടയണിയുടെ സമഗ്ര പഠനവും കോലമെഴുത്ത് എന്ന കലാവിദ്യയുടെ വിശദ വിവരണവും ചേർത്തുവച്ച പുസ്തകമാണിത്. എഴുമറ്റൂർ നടുവലേടത്ത് പരേതരായ പി.എൻ.സുകുമാരപിള്ള, കെ.ശ്രീനിയമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ജയശ്രീ.കെ.നായർ. മക്കൾ: ഗോപികവൃന്ദ, ദേവി ദക്ഷിണ.