ആഗോള അയ്യപ്പസംഗമം: നഷ്ടം 3.40 കോടി

Wednesday 11 February 2026 12:00 AM IST

പത്തനംതിട്ട:ദേവസ്വം ബോർഡും സർക്കാരും ചേർന്ന് പമ്പയിൽ നടത്തിയ ആഗോള അയ്യപ്പ സംഗമത്തിൽ നഷ്ടം 3.40 കോടി. ബോർഡ് ഏറെ വൈകി നൽകിയ കണക്ക് ശബരിമല സ്പെഷ്യൽ കമ്മിഷണർ ഇന്നലെ ഹൈക്കോടതിയിൽ സമർപ്പിച്ചു. കണക്കിൽ പൊരുത്തക്കേടുകളുണ്ടെന്നും പല വിവരങ്ങളുമില്ലെന്നും ഓഡിറ്റ് റിപ്പോർട്ടിലുള്ളതായി സൂചനയുണ്ട്.

2025 സെപ്തംബർ 25നാണ് പമ്പ ത്രിവേണിയിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇൻഫ്രാസ്ട്രക്ച്ചർ ആൻഡ് കൺസ്ട്രക്ഷൻസ് എന്ന കമ്പനിയുടെ സംഘാടക ചുമതലയിൽ ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ചത്. എട്ടു കോടിയാണ് ചെലവ് പ്രതീക്ഷിച്ചത്. ഏഴു കോടിയോളം രൂപ സ്പോൺസർഷിപ്പിലൂടെ ലഭിച്ചിട്ടുണ്ടെന്ന് അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് പറഞ്ഞിരുന്നു.

ദേവസ്വം ബോർഡ് പണം ചെലവഴിക്കില്ലെന്ന് പറഞ്ഞെങ്കിലും അഡ്വാൻസായി 4 കോടിരൂപ നൽകി . ഇതിൽ രണ്ടുകോടി മാത്രമാണ് സ്പോൺസർഷിപ്പിലൂടെ തിരികെ ലഭിച്ചത്.

കർശന ഉപാധികളോടെയാണ് ഹൈക്കോടതി സംഗമത്തിന് അനുവാദം നൽകിയത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയോ സർക്കാരിന്റെയോ ഫണ്ട് ഉപയോഗിക്കാൻ പാടില്ലെന്ന് കോടതി പറഞ്ഞിരുന്നു. സ്വീകരിക്കുകയും ചെലവഴിക്കുകയും ചെയ്യുന്ന ഓരോ പൈസക്കും സുതാര്യമായ കണക്ക് സൂക്ഷിക്കണമെന്നും ഓഡിറ്റ് ചെയ്ത വരവുചെലവ് കണക്ക് സംഗമം കഴിഞ്ഞ് 45 ദിവസങ്ങൾക്കകം ശബരിമല സ്‌പെഷ്യൽ കമ്മിഷണർക്ക് നൽകണമെന്നും നിർദ്ദേശിച്ചു.

സ്വർണപ്പാളി വിവാദം

വിനയായി

അയ്യപ്പ സംഗമത്തിന് തൊട്ടു പിന്നാലെ സ്വർണപ്പാളി വിവാദം ഉയർന്നതോടെ ദേവസ്വം ബോർഡിന്റെ എല്ലാ കണക്കുകൂട്ടലുകളും പാളി. പിന്നീട് സ്‌പോൺസർമാരെ കണ്ടെത്താമെന്ന കണക്കുകൂട്ടലിലാണ് ബോർഡിന്റെ ഫണ്ടിൽ നിന്ന് 4കോടി ചെലവഴിച്ചത്. വിവാദം മൂലം സ്‌പോൺസർമാരെ കണ്ടെത്താനായില്ല. അന്നത്തെ ദേവസ്വം ബോർഡിന്റെ കാലാവധിയും നീട്ടിനൽകിയില്ല. അയ്യപ്പസംഗമം കഴിഞ്ഞ് 44ാം ദിവസം കണക്കുകൾ സമർപ്പിക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് ബോർഡ് ശബരിമല സ്‌പെഷ്യൽ കമ്മിഷണർ ആർ.ജയകൃഷ്ണന് കത്ത് നൽകി. തുടർന്ന് ആദ്യം രണ്ടുമാസത്തെയും പിന്നീട് കണക്ക് നൽകിയില്ലെങ്കിൽ കടുത്ത നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പോടെ 30 ദിവസത്തെയും സാവകാശം കോടതി നൽകി. ഈ സമയ പരിധി തീരാൻ ഒരു ദിവസം ബാക്കിയുള്ളപ്പോഴാണ് തട്ടിക്കൂട്ട് കണക്ക് സമർപ്പിച്ചത്.