അസലായി, അലിഷാൻ
ലോകകപ്പിൽ അർദ്ധസെഞ്ച്വറി നേടുന്ന ആദ്യ മലയാളിയായി അലിഷാൻ ഷറഫു
ലോകകപ്പിൽ കളിക്കാൻ അവസരം ലഭിച്ചിരുന്നെങ്കിൽ സഞ്ജു സാംസണിന്റെ പേരിലുണ്ടാകേണ്ടിയിരുന്ന ഒരു റെക്കാഡാണ് ഇന്നലെ കണ്ണൂരിൽ ജനിച്ച് യു.എ.ഇ ദേശീയ ടീമിന് വേണ്ടി കളിക്കുന്ന അലിഷാൻ ഷറഫുവെന്ന 23കാരൻ സ്വന്തമാക്കിയത്. ട്വന്റി-20 ലോകകപ്പിൽ അർദ്ധസെഞ്ച്വറി നേടുന്ന ആദ്യ മലയാളിതാരമെന്ന റെക്കാഡ്. അർദ്ധസെഞ്ച്വറി നേടിയെങ്കിലും ടീമിന് ജയിക്കാൻ കഴിയാത്തതിൽ നിരാശനാണെന്ന് അലിഷാൻ കേരള കൗമുദിയോട് പറഞ്ഞു. വരുന്ന മത്സരങ്ങളിൽ വിജയിക്കുകയാണ് ലക്ഷ്യമെന്നും വലം കയ്യൻ ബാറ്ററായ താരം കൂട്ടിച്ചേർത്തു.
ഇന്നലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ 47 പന്തുകളിൽ 55 റൺസ് നേടിയ അലിഷാൻ കണ്ണൂർ രാമന്തളി സ്വദേശി ഷറഫുദ്ദീന്റെയും പഴയങ്ങാടി വാടിക്കൽ റുഫൈസയുടെയും മകനാണ്.ചെറുപ്പം മുതൽ യു.എ.ഇയിലാണ്. അണ്ടർ -19 തലത്തിൽ യു.എ.ഇയ്ക്ക് വേണ്ടി സെഞ്ച്വറി നേടിയ ആദ്യ താരവും അലിഷാനാണ്. അലിഷാന്റെ ക്യാപ്ടൻസിക്ക് കീഴിലാണ് അണ്ടർ 19 തലത്തിൽ യു.എ.ഇ ഒരു ടെസ്റ്റ് പദവിയുള്ള രാജ്യത്തിനെതിരെ ആദ്യമായി ട്വന്റി-20 ജയം നേടിയത്.
സീനിയർ തലത്തിൽ 66 ട്വന്റി-20കളും 28 ഏകദിനങ്ങളും യു.എ.ഇയ്ക്ക് വേണ്ടി കളിച്ചു. ഏകദിനത്തിൽ ഒരു അർദ്ധ സെഞ്ച്വറിയടക്കം 433റൺസ് നേടിയിട്ടുണ്ട്. ട്വന്റി-20യിലാണ് കൂടുതൽ മികവ്. 14 അർദ്ധസെഞ്ച്വറികളടക്കം 1726 റൺസ്. 2020ലാണ് യു.എ.ഇ സീനിയർ ടീമിൽ അരങ്ങേറിയത്. പിന്നീട് യു.എ.ഇ നായകനായി മാറിയ മലയാളി താരം സി.പി റിസ്‌വാനും അന്ന് ടീമിലുണ്ടായിരുന്നു. ട്വന്റി-20 ലോകകപ്പിൽ ഇതിനുമുള്ള ഒരു മലയാളിയുടെ ഉയർന്നസ്കോർ എന്ന റിസ്‌വാന്റെ റെക്കാഡും ഇന്നലെ അലിഷാൻ മറികടന്നു. 2022ൽ നമീബിയയ്ക്ക് എതിരെ 43 റൺസാണ് റിസ്‌വാൻ നേടിയിരുന്നത്.
കഴിഞ്ഞ സെപ്തംബറിൽ നടന്ന ഏഷ്യാകപ്പിൽ ഇന്ത്യയ്ക്കെതിരെ അലിഷാൻ കളിച്ചിരുന്നു. അന്ന് 17 പന്തുകളിൽ മൂന്ന് ഫോറും ഒരു സിക്സുമടക്കം 22 റൺസ് നേടിയാണ് യു.എ.ഇ ടീമിന്റെ ടോപ് സ്കോററായത്. ഇന്ത്യൻ മണ്ണിൽ ആദ്യമായാണ് സീനിയർ തലത്തിൽ അലിഷാൻ കളിക്കാനിറങ്ങിയത്.