കൊല്ലം ആർ.എം.എസിന്റെ ട്രാക്ക് തെറ്റിച്ച് റെയിൽവേ
2 കോടി വാടക കുടിശ്ശിക അടച്ചില്ലെങ്കിൽ പുതിയ കെട്ടിമില്ല
കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷനിൽ എയർപോർട്ട് മാതൃകയിലുള്ള നവീകരണം പുരോഗമിക്കവേ, ഇക്കാലമത്രയും സ്റ്റേഷൻ വളപ്പിൽ പ്രവർത്തിച്ചിരുന്ന റെയിൽവേ മെയിൽ സർവീസിനെ (ആർ.എം.എസ്) പടിക്കു പുറത്താക്കാൻ നീക്കം. പോസ്റ്റൽ വകുപ്പിന്റെ ഭാഗമായ ആർ.എം.എസിന് നിർമ്മിച്ച പുതിയ കെട്ടിടം വിട്ടുകൊടുക്കണമെങ്കിൽ പതിറ്റാണ്ടുകൾ നീളുന്ന വാടക കുടിശ്ശികയായ രണ്ടു കോടി നൽകണമെന്നാണ് റെയിൽവേയുടെ പിടിവാശി!
മെമു ഷെഡിന് സമീപമുള്ള കെട്ടിടത്തിലാണ് താത്കാലികമായി ആർ.എം.എസ് ഓഫീസ് വാടകയിൽ പ്രവർത്തിക്കുന്നത്. സ്റ്റേഷൻ നവീകരണ പ്രവർത്തനങ്ങൾ മുന്നോട്ടുനീങ്ങാൻ കെട്ടിടത്തിൽ നിന്ന് ആർ.എം.എസ് ഒഴിയണമെന്നാണ് റെയിൽവേയുടെ ആവശ്യം.
മൾട്ടിലെവൽ കാർ പാർക്കിംഗ് ടവറിന് സമീപത്താണ് ആർ.എം.എസിന് വാടകയ്ക്ക് നൽകാനുള്ള കെട്ടിടം പൂർത്തിയായിരിക്കുന്നത്. റെയിൽവേ സ്റ്റേഷൻ നവീകരണത്തിന്റെ രൂപരേഖയിൽ പാർക്കിംഗ് ടവറിന് സമീപുള്ള കെട്ടിടം ആർ.എം.എസ് ഓഫീസ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ കുടിശ്ശികയുടെ പേരും പറഞ്ഞ് ഈ കെട്ടിവും നൽകാതെ ആർ.എം.എസിനെ റെയിൽവേ സ്റ്റേഷൻ വളപ്പിൽ നിന്ന് പുറത്താക്കാനുള്ള സമ്മർദ്ദ നീക്കമാണ് നടക്കുന്നതെന്നും ആരോപണമുണ്ട്.
പതിറ്റാണ്ടുകൾ മുൻപ് സെന്റിന് ഒരു രൂപ വാടകയിലാണ് റെയിൽവേ സ്റ്റേഷനിലെ കെട്ടിടത്തിൽ ആർ.എം.എസ് ഓഫീസ് പ്രവർത്തിച്ചു തുടങ്ങിയത്. ഇതിനിടയിൽ റെയിൽവേ വാടക പരിഷ്കരിച്ചു. റെയിൽവേ മാർക്കറ്റ് നിരക്ക് പ്രകാരവും പോസ്റ്റൽ വകുപ്പ് ഫെയർ വാല്യു അടിസ്ഥാനമാക്കിയും വാടക കണക്കാക്കി. ഇതോടെ തർക്കം രൂപപ്പെട്ടാണ് വാടക കുടിശ്ശികയായത്.
കൊല്ലം ആർ.എം.എസ്
കൊല്ലം ജില്ലയിലെ 120, കായംകുളത്തെ 40, എന്നിവയ്ക്ക് പുറമേ തിരുവല്ലയിലെ വിവിധ പോസ്റ്റ് ഓഫീസ് എന്നിവിടങ്ങളിൽ നിന്നൊക്കെ ഇതര സംസ്ഥാനങ്ങളിലേക്കുള്ള പോസ്റ്റൽ ഉരുപ്പടികൾ കൊല്ലം ആർ.എം.എസിൽ എത്തി ട്രെയിനിലാണ് അയയ്ക്കുന്നത്. നേരത്തെ കൊല്ലം ആർ.എം.എസ് നിറുത്തലാക്കാൻ നീക്കമുണ്ടായിരുന്നെങ്കിലും ശക്തമായ പ്രതിഷേധം ഉയർന്നതോടെ പിന്തിരിഞ്ഞു.
.......................................
24 മണിക്കൂറും പ്രവർത്തനം
ഞായറാഴ്ച അവധിയില്ല ഇരുനൂറിലേറെ ജീവക്കാർ
പ്രതിദിനം 7000 പാഴ്സൽ 18000 സ്പീഡ് പോസ്റ്റ്
മറ്റ് പോസ്റ്റൽ ഉരുപ്പടികൾ