ചെങ്കടലൊഴുകി പരന്ന പോലെ..
ആവേശോജ്ജ്വലം വികസന ജാഥയുടെ രണ്ടാം ദിനം
കൊല്ലം: സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നയിക്കുന്ന എൽ.ഡി.എഫ് വികസന മുന്നേറ്റ ജാഥയുടെ രണ്ടാം ദിനം ജില്ലയെ ചെങ്കടലാക്കി. കരുനാഗപ്പള്ളിയിൽ തുടങ്ങി ചവറ, കുണ്ടറ എന്നിവിടങ്ങൾ പിന്നിട്ട് ഇരവിപുരം, കൊല്ലം മണ്ഡലങ്ങളുടെ സംയുക്തയോഗത്തിലേക്ക് എത്തിയപ്പോൾ ജാഥയെ സ്വീകരിക്കാൻ ആയിരങ്ങളാണ് അഭിവാദ്യങ്ങളുമായി ഒഴുകിയെത്തിയത്.
എല്ലാ സ്വീകരണ കേന്ദ്രങ്ങളിലും റെഡ് വൊളണ്ടിയർ പരേഡിന്റെ അകമ്പടിയോടെ ജാഥാംഗങ്ങൾ വേദിയിലേക്ക് എത്തി. ജാഥയ്ക്ക് മുന്നോടിയായി നാടൻ പാട്ടുകളും വിപ്ലവ ഗാനങ്ങളും ആളുകൾക്ക് ആവേശം പകർന്നു. കരുനാഗപ്പള്ളിയിൽ സ്ത്രീകളുടെയും യുവാക്കളുടെയും വൻ പങ്കാളിത്തം ദൃശ്യമായി. ചവറയിലും കുണ്ടറയിലും വലിയ ജനാവലിയാണ് ജാഥയെ സ്വീകരിക്കാൻ എത്തിയത്. എൽ.ഡി.എഫ് സർക്കാർ കിഫ്ബി വഴി നടപ്പിലാക്കിയ റോഡുകൾ, സ്കൂൾ കെട്ടിടങ്ങൾ, ആശുപത്രി നവീകരണങ്ങൾ എന്നിവയുടെ പ്രദർശനം ജാഥയെ സ്വീകരിക്കാൻ എത്തിയവർക്ക് പുറമേ പൊതുജനങ്ങളടക്കം നൂറുകണക്കിന് പേർ വീക്ഷിച്ചു.
കൊല്ലം കന്റോൺമെന്റ് മൈതാനത്ത് നടന്ന ഇന്നലത്തെ സമാപന സമ്മേളനം അക്ഷരാർത്ഥത്തിൽ ജനസാഗരമായി മാറി. മത്സ്യത്തൊഴിലാളി മേഖലയിലെ ക്ഷേമപ്രവർത്തനങ്ങളും ഭവന പദ്ധതികളും ഉയർത്തിക്കാട്ടിയാണ് ഇരവിപുരം - കൊല്ലം സംയുക്തയോഗം ജാഥയെ വരവേറ്റത്. മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, ജെ. ചിഞ്ചുറാണി, സി.പി.എം ജില്ലാ ആക്ടിംഗ് സെക്രട്ടറി എസ്. ജയമോഹൻ, സി.പി.ഐ ജില്ലാ സെക്രട്ടറി പി.എസ്. സുപാൽ എം.എൽ.എ തുടങ്ങിയവർ നേതൃത്വം നൽകി.