പോറ്റിയുടെ കൂടുതൽ കോൺഗ്രസ് ബന്ധം തെളിയുന്നു: ബിനോയ് വിശ്വം
കൊല്ലം: ദിവസം കഴിയുന്തോറും പോറ്റിയുടെ കൂടുതൽ കോൺഗ്രസ് ബന്ധം പുറത്തുവരികയാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറിയും എൽ.ഡി.എഫ് തെക്കൻ മേഖലാ വികസന മുന്നേറ്റ ജാഥയുടെ ക്യാപ്ടനുമായ ബിനോയ് വിശ്വം പറഞ്ഞു. കുന്നത്തൂരിൽ നടന്ന മീറ്റ് ദി പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസും ബി.ജെ.പിയും ചേർന്ന് കെട്ടിപ്പൊക്കിയ പോറ്റി കോട്ട പൊളിഞ്ഞു. പോറ്റിയെ കാത്തുരക്ഷിക്കാൻ കേരളത്തിന് അകത്തും പുറത്തുമുള്ള ബി.ജെ.പി, കോൺഗ്രസ് നേതാക്കൾ മത്സരിക്കുകയാണ്. അതിൽ കർണാടക മുഖ്യമന്ത്രിയും യു.ഡി.എഫ് കൺവീനറും ഒരു കോൺഗ്രസ് എം.പിയുമുണ്ട്. ഐ.സി.സി.സി ജനറൽ സെക്രട്ടറി ദേവസ്വം മന്ത്രിയായിരുന്നപ്പോഴാണ് പോറ്റി ആദ്യമായി അകത്ത് കയറിയത്. ശബരിമലയിലെ കൊടിമരത്തിലും കൊള്ള നടന്നു. ആരാധനാ കേന്ദ്രങ്ങൾ പവിത്രതയിൽ കാണാൻ എൽ.ഡി.എഫിന് കഴിയും. ശബരിമലയിലെ ചില്ലിക്കാശ് ആരെങ്കിലും അപഹരിച്ചെന്ന് തെളിഞ്ഞാൽ അവരെ എൽ.ഡി.എഫ് വെറുതെവിടില്ല. എൽ.ഡി.എഫിനെപ്പോലെ ഇങ്ങനെ പറയാനുള്ള രാഷ്ട്രീയ ആർജ്ജവം കോൺഗ്രസിനും ബി.ജെ.പിക്കുമില്ല. നൂറ് കനഗോലുമാർ വന്നാലും തോൽക്കാൻ വിധിക്കപ്പെട്ട യു,ഡി.എഫിനെ രക്ഷിക്കാനാകില്ല. കേരളത്തിൽ അതിദാരിദ്ര്യം ഇല്ലാതെയായി. ഇനി ദാരിദ്ര്യം ഇല്ലാതാക്കലാണ് ലക്ഷ്യം. ഇടതുപക്ഷം പാവപ്പെട്ടവന്റെ പക്ഷമാണ്. എന്നുകരുതി എപ്പോഴും പട്ടിണിയും ദാരിദ്ര്യവും ഉണ്ടാകണമെന്നല്ല, എല്ലാവർക്കും ആഹാരവും വസ്ത്രവും വിദ്യാഭ്യാസവും തൊഴിലും ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നവരാണെന്നും ബിനോയ് വിശ്വം പറഞ്ഞു.