സാംസ്കാരിക പ്രവർത്തകർ പറയുന്നത് കേരളത്തിന്റെ മനസ്: വി.ഡി.സതീശൻ
കൽപ്പറ്റ: സി.പി.എമ്മിനെ അധികാരത്തിൽ നിന്ന് താഴെയിറക്കണമെന്ന് ആഗ്രഹിക്കുന്നത് കുഞ്ഞികൃഷ്ണനെ പോലുള്ള ഉത്തമരായ കമ്മ്യൂണിസ്റ്റുകളും ഇടതു സഹയാത്രികരും സാംസ്കാരിക പ്രവർത്തകരുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. യു.ഡി.എഫിന്റെ പുതുയുഗ യാത്രയുടെ ഭാഗമായി വയനാട്ടിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കവി സച്ചിദാനന്ദൻ അഭിപ്രായം തുറന്നുപറയാൻ ധൈര്യം കാട്ടിയ സാംസ്‌കാരിക പ്രവർത്തകനാണ്. പിണറായി- മൂന്ന് ഒരിക്കലും സംഭവിക്കരുതെന്നാണ് സാറ ജോസഫ് പറഞ്ഞത്. കേരളത്തിലെ ജനങ്ങളുടെ മനസിന്റെ പ്രതിഫലനമാണ് സാംസ്‌കാരിക പ്രവർത്തകരിലൂടെ പുറത്തു വന്നിരിക്കുന്നത്. പിണറായി മൂന്നെന്ന് കേൾക്കുമ്പോൾ ജനം തലയിൽ കൈവയ്ക്കുകയാണ്.
എല്ലാവർക്കും വിമർശിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. പിണറായി ഭരണകൂടവും അവരുടെ നയസമീപനങ്ങളുമാണ് വിമർശിക്കപ്പെടുന്നത്. തീവ്ര വലതുപക്ഷ സമീപനവും രീതികളുമാണ് സാംസ്‌കാരിക പ്രവർത്തകരെയും ഇടതു സഹയാത്രികരെയും നിരാശരാക്കിയത്. യു.ഡി.എഫ് എന്ന വിശാലമായ രാഷ്ട്രീയ ഫ്ളാറ്റ്‌ഫോമുമായി ഇടതു സഹയാത്രികരും നല്ല കമ്മ്യൂണിസ്റ്റുകളും സഹകരിക്കുമെന്നും സതീശൻ പറഞ്ഞു.