പ്രവാസികൾ 21.5 ലക്ഷം,182 രാജ്യങ്ങളിൽ മലയാളി സാന്നിദ്ധ്യം
തിരുവനന്തപുരം: കേരളത്തിൽ നിന്നും വിദേശ രാജ്യങ്ങളിലേക്ക് കുടിയേറിയ പ്രവാസികൾ 21,54,275 ആണെന്ന് കേരള മൈഗ്രേഷൻ സർവ്വേ കണക്കുകൾ. അതിൽ 17,48,580 പുരുഷന്മാരും 4,05,695 സ്തീകളുമുണ്ട്.
പ്രവാസികളിൽ 80.5 ശതമാനവും ഗൾഫ് രാജ്യങ്ങളിലാണ് - യു.എ.ഇ (38.6%), സൗദി അറേബ്യ (16.9%), ഖത്തർ (9.1%).നോർക്ക ഐ.ഡി കാർഡ് പോർട്ടലിലെ കണക്കുകൾ പ്രകാരം 182 രാജ്യങ്ങളിലാണ് മലയാളി സാന്നിദ്ധ്യമുള്ളത്.
പാശ്ചാത്യ രാജ്യങ്ങളിൽ പൗരത്വം സ്വീകരിച്ച് സ്ഥിരതാമസമാക്കുന്ന കേരളീയരുടെ എണ്ണത്തിലും ഗണ്യമായ വർദ്ധനയുണ്ട്. മലയാളികൾ വിദ്യാഭ്യാസ നിലവാരത്തിലും തൊഴിൽ നൈപുണ്യത്തിലും കൈവരിച്ച പുരോഗതിയാണ് പ്രധാന കാരണം . ആദ്യ കാലത്ത് ആരോഗ്യ പ്രവർത്തകരും ഐ.ടി പ്രൊഫഷണലുകളും മാത്രമായിരുന്നിടത്ത് ഇന്ന് മാനേജ്മെന്റ് പ്രൊഫഷണലുകൾ, അക്കൗണ്ടിംഗ്, അക്കാഡമിക്, തൊഴിൽ വിദഗ്ദ്ധർ, സംരംഭകർ എന്നിവർ വികസിത രാജ്യങ്ങളിലേക്ക് കുടിയേറുന്നു. കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിലേക്കും തെക്ക് കിഴക്കൻ രാജ്യങ്ങളിലേക്കും മലയാളികൾ കൂടുതലായി കുടിയേറുന്നുണ്ട്.
ഇന്ത്യയിലെത്തുന്ന പ്രവാസി വരുമാനത്തിന്റെ 20 ശതമാനത്തോളവും കേരളത്തിലേക്കാണ്. ഇത് കേരളസമ്പദ് വ്യവസ്ഥയുടെ കരുത്താവുകയാണ്. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് പ്രവാസികൾ ആർജ്ജിച്ചെടുക്കുന്ന അറിവും തൊഴിൽ നൈപുണ്യവും ആധുനിക സാങ്കേതികവിദ്യകളും കേരളത്തിന്റെ വികസന പ്രക്രിയയിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ.