അതിജീവിതയെ അധിക്ഷേപിച്ച കേസ്; അഡ്വ. ദീപ ജോസഫിന് ഇന്ന് നിർണായകം, ഹർജി സുപ്രീംകോടതി പരിഗണിക്കും

Wednesday 11 February 2026 7:57 AM IST

കൊച്ചി: അതിജീവിതയെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ച കേസിലെ പ്രതിയായ അഭിഭാഷക ദീപ ജോസഫ് നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബംലാത്സംഗക്കേസുകളിലെ ആദ്യ പരാതിക്കാരിയെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ചതിനാണ് ദീപ ജോസഫിനെതിരെ കേസെടുത്തത്. ഇതിനെ ചോദ്യം ചെയ്‌താണ് ഹർജി നൽകിയിരിക്കുന്നത്. കേസിൽ പരാതിക്കാരി തടസഹർജി നൽകിയിട്ടുണ്ട്. തന്നെയും കേസിലെ മറ്റ് പരാതിക്കാരെയും ദീപ നിരന്തരം വേട്ടയാടുകയാണെന്നാണ് അതിജീവിതയുടെ പരാതി. സുപ്രീംകോടതിയിൽ അവർ നൽകിയ സത്യവാങ്മൂലവും വക്കാലത്തും വ്യാജമാണെന്നും അതിജീവിത നൽകിയ തടസഹർജിയിൽ ആരോപിക്കുന്നു. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്.

സുപ്രീംകോടതിയിൽ അതിജീവിത നൽകിയ അധിക സത്യവാ‌ങ്‌മൂലത്തിൽ ദീപ ജോസഫിനെ ശക്തമായി വിമർശിക്കുന്നുണ്ട്.

ദിപ ജോസഫ് സൈബർ വെട്ടുകിളി കൂട്ടത്തിന്റെ നേതാവാണന്ന് അതിജീവിതയുടെ വിമർ‌ശനം. സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിക്കുന്നതിനായി ഫെയ്‌സ്ബുക്ക് പോസ്റ്റുകളുടെ വിവർത്തനം ദീപ ജോസഫ് വളച്ചൊടിച്ചെന്നും പരാതിക്കാരി ആരോപിക്കുന്നു. യുക്രെയ്‌നിൽ നിന്നും ഫയൽ ചെയ്‌ത ഹർജിയിലെ രേഖകൾ എംബസി സാക്ഷ്യപ്പെടുത്തിയിട്ടില്ലെന്നും അതിജീവിത ചൂണ്ടിക്കാട്ടുന്നു.