മേയർ വി.വി. രാജേഷിനും സംഘത്തിനും ഡൽഹിയിൽ വൻ സ്വീകരണം

Thursday 12 February 2026 12:41 AM IST

ന്യൂഡൽഹി: മേയർ വി.വി. രാജേഷിന്റെ നേതൃത്വത്തിലുള്ള തിരുവനന്തപുരം കൗൺസിലർമാർക്ക് ബി.ജെ.പി ഡൽഹി ഘടകത്തിന്റെ നേതൃത്വത്തിൽ ഡൽഹിയിൽ വൻ സ്വീകരണം. സംഘം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും.

ഉച്ചയ്‌ക്ക് കേരളാ എക്‌സ്‌പ്രസിൽ എത്തിയ കൗൺസിലർമാരെ ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ ചെണ്ടമേളത്തിന്റെയും മറ്റും അകമ്പടിയോടെയാണ് സ്വീകരിച്ചത്. ബി.ജെ.പി ഡൽഹി അദ്ധ്യക്ഷൻ വീരേന്ദ്ര സച്ച്‌ദേവ, മേയർ സർദാർ രാജ ഇഖ്ബാൽ സിംഗ്, ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി, ബി.ജെ.പി കേരള സെൽ ഭാരവാഹികളായ ചോലയിൽ ശശിധരൻ, ശശി മേനോൻ തുടങ്ങിയവർ സ്റ്റേഷനിലെത്തി.വൈകിട്ട് അഞ്ചിന് ദേശീയ യുദ്ധ സ്മാരകം സന്ദർശിച്ച കൗൺസിലർമാർ ബി.ജെ.പി ദേശീയ ആസ്ഥാനത്ത് ദേശീയ അദ്ധ്യക്ഷൻ നിതിൻ നബിനുമായി കൂടിക്കാഴ്‌ച നടത്തി. സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും ഒപ്പമുണ്ടായിരുന്നു. രാത്രി കേന്ദ്ര മന്ത്രി ജോർജ് കുര്യന്റെ ഔദ്യോഗിക വസതിയിലെ വിരുന്നിൽ പങ്കെടുത്തു.

ഇന്ന് വൈകിട്ട് നാലു മണിക്ക് ലോക് കല്യാൺ മാർഗിലെ ഔദ്യോഗിക വസതിയിലാണ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച. തുടർന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദയെയും കാണും. ഇന്ന് രാവിലെ ബി.ജെ.പി ദേശീയ ആസ്ഥാനത്ത് കേന്ദ്ര നഗരവികസന മന്ത്രി മനോഹര്‍ലാല്‍ ഖട്ടാറിന്റെ നഗരവികസന ക്ലാസിൽ പങ്കെടുക്കും. ഉച്ചയ്ക്ക് പാർലമെന്റ് സന്ദര്‍ശിക്കും.നാളെ രാവിലെ ബി.ജെ.പി ആസ്ഥാനത്ത് ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത, ബി.ജെ.പി സംഘടനാ സെക്രട്ടറി ബി.എൽ. സന്തോഷ് എന്നിവരുമായി കൂടിക്കാഴ്ച. ഉച്ചയ്ക്ക് രാഷ്ട്രപതി ഭവൻ സന്ദർശനത്തിന് ശേഷം വിമാന മാർഗം മടങ്ങും.