1.49 കോടി ലാഭത്തിൽ കെ.ഫോൺ

Thursday 12 February 2026 12:53 AM IST

കൊച്ചി: കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റ് ശൃംഖലയായ കെ. ഫോൺ പ്രവർത്തനം ആരംഭിച്ച് രണ്ടുവർഷം കൊണ്ട് 1.49 കോടി രൂപയുടെ ലാഭം നേടി. 32,000 കിലോമീറ്റർ ഒപ്‌റ്റിക്കൽ ഫൈബർ കേബിൾ വിന്യസിച്ചതിലൂടെ സംസ്ഥാനത്തെ ഏറ്റവും വലിയ ഒപ്‌റ്റിക്കൽ ഫൈബർ ശൃംഖലയെന്ന നേട്ടവും കുറിച്ചു. ഐ.ടി പാർക്കുകളിലെ കമ്പനികൾക്ക് നേരിട്ട് സേവനം ലഭ്യമാക്കാനുള്ള ഒരുക്കത്തിലാണ്.

കേരള ഫൈബർ ഒപ്‌റ്റിക് നെറ്റ്‌വർക്ക് എന്ന കെ. ഫോൺ 2023 ജൂൺ അഞ്ചിനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്‌തത്.

സർക്കാർ ഓഫീസുകൾ, വീടുകൾ, ഐ.ടി സ്ഥാപനങ്ങൾ തുടങ്ങിയവയ്‌ക്ക് ഇന്റർനെറ്റ് സേവനം ചുരുങ്ങിയ ചെലവിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം. സർക്കാർ സ്ഥാപനങ്ങൾ കുടിശിക വരുത്തുന്നതാണ് ലാഭം കുറയാൻ കാരണം.

14,195 സൗജന്യ കണക്ഷൻ

മുപ്പതിനായിരം സർക്കാർ ഓഫീസുകളിൽ ഇന്റർനെറ്റ് ലഭ്യമാക്കി. ആദിവാസി ഉന്നതികളിൽ ഉൾപ്പെടെ 14,195 സൗജന്യ കണക്ഷനുകളും നൽകി. 512 കേബിൾ ടി.വി ഓപ്പറേറ്റർമാർ വഴി ഒന്നേകാൽ ലക്ഷത്തോളം വീടുകളിലും സേവനം ലഭ്യമാക്കി. സ്വകാര്യ ഇന്റർനെറ്റ് ദാതാക്കളുമായി മത്സരിച്ച് കൂടുതൽ ഹൈസ്‌പീഡ് കണക്ഷനുകളും ലക്ഷ്യമിടുന്നു.

അത്യാധുനികമായ സംവിധാനങ്ങൾ ഉപയോഗിക്കുന്നതിനാൽ സേവനം തടസപ്പെടാറില്ല.അതു വിശ്വാസ്യത വർദ്ധിപ്പിച്ചിട്ടുണ്ട്.

ഡോ. സന്തോഷ് ബാബു

മാനേജിംഗ് ഡയറക്‌ടർ

കെ. ഫോൺ

കണക്ഷനുകൾ

ഇതുവരെ.................................... 1,47,647

2026 ലക്ഷ്യം.................................. 2.5 ലക്ഷം

മൂലധനം

(കോടി)

സർക്കാർ ഗ്രാന്റ്............................... 336

കിഫ്‌ബി വായ്‌പ................................. 700