വരുമാനമുണ്ടായിട്ടും വികസനമില്ല, റെയിൽവേ ബഡ്‌ജറ്റിൽ കേരളം വെയിറ്റിംഗ് ലിസ്റ്റിൽ

Thursday 12 February 2026 12:54 AM IST

തിരുവനന്തപുരം: വന്ദേഭാരതിലും അമൃതഭാരതിലും ടിക്കറ്റ് വില്പനയിൽ രാജ്യത്ത് ഒന്നാമതാണെങ്കിലും റെയിൽവേ ബഡ്‌ജറ്റിൽ കേരളത്തിന് ഇത്തവണയും നിരാശ. പത്തുവർഷം മുമ്പത്തെ റെയിൽവേ ബഡ്ജറ്റ് വിഹിതവുമായി താരതമ്യം ചെയ്‌ത് ഒാരോവർഷവും കേരളത്തിന് പത്തിരട്ടി അനുവദിച്ചുവെന്നാണ് കേന്ദ്രത്തിന്റെ വാദം. എന്നാൽ യാത്രക്കാർക്ക് ഗുണകരമാകുന്ന ഒരു വികസനത്തിനും ബഡ്ജറ്റിൽ തുകയില്ല. സംസ്ഥാനം ചോദിച്ച ഒരുപദ്ധതിയും അനുവദിച്ചതുമില്ല.

കേരളമൊഴികെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് പുതിയ ലൈനുകളും ടെർമിനലുകളുമടക്കം വാരിക്കോരിയാണ് റെയിൽവേ നൽകുന്നത്. 20 വർഷങ്ങളായി ഇഴയുന്ന എറണാകുളത്തു - കായംകുളം പാത ഇരട്ടിപ്പിക്കൽ പദ്ധതിയിൽ ആലപ്പുഴയിൽ നിന്ന് അമ്പലപ്പുഴ വരെയുള്ള 12.66 കിലോമീറ്ററിനായി 324.16കോടിയും, പാലക്കാട് ടൗണിൽ പറളിവരെയുള്ള 1.80കിലോമീറ്റർ ബൈപ്പാസ് പാതയ്‌ക്ക് 163.57 കോടിയും അനുവദിച്ചതു മാത്രമാണ് റെയിൽവേ ബഡ്ജറ്റിൽ കേരളത്തിനുള്ളത്. ബാക്കിയെല്ലാം സർവേ പ്രഖ്യാപനങ്ങൾ മാത്രം.

പലതവണ ഉറപ്പുപറഞ്ഞ തിരുനാവായ-ഗുരുവായൂർ പുതിയ റെയിൽപാതയ്ക്ക് വീണ്ടും സർവേ, മംഗലാപുരം-ഷൊർണൂർ നാലാംപാതയുടെയും ഷൊർണൂർ - എറണാകുളം മൂന്നാംപാതയുടെയും ഡി.പി.ആർ പൂർത്തിയാക്കൽ, തിരുവനന്തപുരം നാഗർകോവിൽ മൂന്നാംപാതയ്‌ക്കുള്ള സർവേ തുടങ്ങിയവയാണ് റെയിൽവേ ബഡ്ജറ്റിൽ കേരളത്തിന് കിട്ടിയത്.

സംസ്ഥാനം ഏറെ പ്രതീക്ഷിച്ച ശബരി പാതയുടെ നിർമ്മാണം, ഇഴഞ്ഞുനീങ്ങുന്ന നേമം കോച്ചിംഗ് ടെർമിനിലിന്റെ രണ്ടാംഘട്ടം, അതിവേഗ റെയിൽപ്പാത, ഇന്ത്യയിലെ വലിയ തുറമുഖമായ വിഴിഞ്ഞത്തെ ബന്ധപ്പെടുത്തിയ ചരക്ക് ഇടനാഴി തുടങ്ങിയവയൊന്നും റെയിൽവേ ബഡ്ജറ്റിൽ ഇടംപിടിച്ചില്ല.

സംസ്ഥാനം.......നടക്കുന്ന വികസന പദ്ധതികളുടെ തുക..........ബ്രാക്കറ്റിൽ ബഡ്ജറ്റ് വിഹിതം

1. തമിഴ്നാട്........................................35,701 കോടി രൂപ....................(7,611കോടി രൂപ)

2. ആന്ധ്രാപ്രദേശ്..............................92,649 കോടി..........................(10,134 കോടി)

3. കർണാടക......................................52,950 കോടി...........................(7,748 കോടി)

4. തെലങ്കാന.....................................47,984 കോടി............................(5,454 കോടി)

 കേരളം.............................................18,041 കോടി...........................(3,795 കോടി)