നീതിപീഠത്തിൽ 6 വർഷം: കേസ് തീർപ്പാക്കുന്നതിൽ അതിവേഗം

Thursday 12 February 2026 2:17 AM IST

കൊച്ചി: 'സത്യമേവ ജയതേ" എന്നതാണ് നീതിന്യായ കോടതികളുടെ ആപ്തവാക്യം. ഭാരത ഭരണഘടനയാണ് വേദഗ്രന്ഥം. അത് മുറുകെപ്പിടിച്ചാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ പ്രയാണം. കേരള ഹൈക്കോടതി ജഡ്ജിയായി നിയമിതനായിട്ട് നാളെ 6 വർഷം . ഇതിനിടെ ,50,000 കേസുകൾ തീർപ്പാക്കി റെക്കാഡ് സൃഷ്ടിച്ചു.

ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസായിരുന്ന എ. മുഹമ്മദ് മുഷ്താഖ് നേരത്തേ അര ലക്ഷം കേസുകൾ തീർപ്പാക്കുകയെന്ന അപൂർവ നേട്ടം കൈവരിച്ചിരുന്നു. അതദ്ദേഹത്തിന്റെ സേവനത്തിന്റെ പത്താം വർഷമായിരുന്നു. കേസുകൾ തീർപ്പാക്കുന്നതിൽ കഴിഞ്ഞ രണ്ടു വർഷങ്ങളിലും ജസ്റ്റിസ് കുഞ്ഞികൃഷ്ണനായിരുന്നു ഒന്നാമത്. 2024ൽ 11,140 കേസുകളിലും 2025ൽ 15,026 കേസുകളിലും തീരുമാനമുണ്ടാക്കി.പൊതുതാത്പര്യം, ജനാധിപത്യ ബഹുമാനം, സഹാനുഭൂതി. ഇതെല്ലാമാണ് ജസ്റ്റിസ് കുഞ്ഞികൃഷ്ണന്റെ വിധിന്യായങ്ങളുടെ മുഖമുദ്ര. അനിവാര്യമായിടത്തെല്ലാം കാർക്കശ്യവും . അശരണർക്ക് കൈത്താങ്ങാകാൻ, വേണ്ടി വന്നാൽ കീഴ്‌വഴക്കങ്ങളും മറി കടന്നു.

വീടിന് ഭീഷണിയായ മരങ്ങൾ മുറിക്കാൻ സർക്കാർ ഓഫീസുകൾ കയറിയിറങ്ങിയ വയോധികന് തണലായ ഉത്തരവുണ്ടായത് ഈ ബെഞ്ചിൽ നിന്നാണ്. മകൾ അഭിഭാഷകയായി എൻറോൾ ചെയ്യുന്നതിന് സാക്ഷിയാകാൻ കൊലക്കേസ് പ്രതിയായ പിതാവിന് പരോൾ അനുവദിച്ചതും, 100 വയസായ അമ്മയ്ക്ക് തുഛമായ ജീവനാംശം വിധിച്ചതിനെതിരേ അപ്പീൽ നൽകിയ മകനെ മനുഷ്യനായി കാണാനാകില്ലെന്നു പറഞ്ഞതും, എല്ലാ ഭാര്യമാരേയും പോറ്റാനാകില്ലെങ്കിൽ മുസ്ലീം വ്യക്തി നിയമം മറ്രൊരു വിവാഹം അനുവദിക്കുന്നില്ലെന്ന് വിധിച്ചതുമെല്ലാം ഉദാഹരണം.

വോട്ടർമാർക്ക്

ബൂത്തിൽ ഇരിപ്പിടം

സമ്മതിദായകർക്ക് ബൂത്തുകളിൽ ഇരിപ്പിട സൗകര്യവും കുടിവെള്ളവും ഒരുക്കണമെന്നു വിധിച്ച ജസ്റ്റിസ് കുഞ്ഞികൃഷ്ണൻ, രാഷ്ട്രീയ അതിക്രമങ്ങളുടെ വിളനിലമല്ല കണ്ണൂരെന്ന് അവിടത്തെ നാട്ടുകാർ തിരിഞ്ഞെടുപ്പിലൂടെ തെളിയിക്കണമെന്ന് മറ്റൊരു കേസിൽ ആഹ്വാനം ചെയ്തു. വോട്ടർ പട്ടികയിൽ നിന്ന് പേരു വെട്ടിയതിനെ തുടർന്ന് സ്ഥാനാർത്ഥിത്വം അനിശ്ചിതത്വത്തിലായ തിരുവനന്തപുരത്തെ വൈഷ്ണയുടെ കേസിൽ, 'അവർ ഇന്ത്യൻ പൗരയല്ലെന്ന് പറയില്ലല്ലോ" എന്ന ശ്രദ്ധേയ പരാമർശമുണ്ടായി. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് സംവിധായകൻ വി.എം.വിനുവിന്റെ കേസിൽ, 'പട്ടികയിൽ ഇതു വരെ പേരു ചേർക്കാത്തതെന്ത്? സെലിബ്രിറ്റികൾ പത്രമൊന്നും വായിക്കാറില്ലേ?' എന്ന ചോദ്യവുമ ുണ്ടായി.

കണ്ണൂർ പയ്യന്നൂർ സ്വദേശിയായ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ 2020 ഫെബ്രുവരി 13നാണ് ഹൈക്കോടതി ജഡ്ജിയായത്. കേരള ലാ അക്കാഡമിയിൽ നിയമ പഠനത്തിന് ശേഷം അഭിഭാഷകനായി ദീർഘകാലം പ്രവർത്തിച്ചു.