തെരുവ് നായ വന്ധ്യംകരണം പോർട്ടബിൾ എ.ബി.സി പോരിൽ കുടുങ്ങുന്നു
കൊല്ലം: തെരുവ് നായ്ക്കൾ പെരുകി ജനങ്ങളെ ഓടിച്ചിട്ട് കടിച്ചിട്ടും ഇവയെ വന്ധ്യംകരിക്കാനുള്ള പോർട്ടബിൾ എ.ബി.സി (ആനിമൽ ബർത്ത് കൺട്രോൾ) സെന്റർ സ്ഥാപിക്കുമെന്ന വാഗ്ദാനം ജലരേഖയായി. പ്രോജക്ട് വച്ചിട്ടുണ്ടെന്നും മൃഗസംരക്ഷണ വകുപ്പാണ് പോർട്ടബിൾ എ.ബി.സി സെന്ററിനുള്ള വാഹനം നൽകേണ്ടതെന്നും തദ്ദേശ സ്ഥാപന അധികൃതർ വാദിക്കുന്നു. തദ്ദേശ സ്വയംഭരണവകുപ്പ്, ജില്ലാപഞ്ചായത്ത്, മൃഗസംരക്ഷണ വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
ശസ്ത്രിക്രിയ നടത്തിയ നായ്ക്കളുടെ പരിചരണത്തിന് സ്ഥലസൗകര്യമൊരുക്കേണ്ടത് പഞ്ചായത്താണ്. പദ്ധതി പ്രവർത്തനങ്ങൾ പുരോഗമിക്കുന്നുണ്ടെന്ന് പറയുന്നതല്ലാതെ എന്ന് നടപ്പാകും എന്നതിൽ വ്യക്തമായ മറുപടി അധികൃതരുടെ ഭാഗത്തുനിന്നു ലഭിക്കുന്നില്ല. ജില്ലയിൽ ഒരു പോർട്ടബിൾ എ.ബി.സി സെന്റർ ആണ് വരുന്നത്. പ്രാദേശിക എതിർപ്പ് കാരണം തദ്ദേശ സ്ഥാപനങ്ങൾക്ക് സ്ഥിരം തെരുവുനായ വന്ധ്യംകരണ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് പുതിയ പരീക്ഷണം.
ആയാസ രഹിതമായി മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കാൻ കഴിയുമെന്നതാണ് പ്രത്യേകത. ഇതിനുള്ളിൽ മൂന്ന് ഓപ്പറേഷൻ ടേബിളുകൾ ഉണ്ടാകും. രണ്ടെണ്ണത്തിൽ സ്ഥിരമായി വന്ധ്യംകരണ ശസ്ത്രക്രിയ നടത്തും. മൂന്നാമത്തേത് അണുവിമുക്തമാക്കി സൂക്ഷിക്കും. പ്രവർത്തിക്കുന്ന ടേബികളുകൾക്ക് പ്രശ്നമുണ്ടായാൽ മൂന്നാമത്തേത് ഉപയോഗിക്കും.
പോർട്ടബിൾ എ.ബി.സി സെന്റർ
എല്ലാ അത്യാധുനിക സംവിധാനങ്ങളും ഡോക്ടർമാരും നഴ്‌സുമാരും അറ്റൻഡർമാരും സെന്ററിലുണ്ടാവും
ഓപ്പറേഷൻ ടേബിൾ, ഉപകരണങ്ങൾ, ശീതീകരണ സൗകര്യം, ജനറേറ്റർ, റഫ്രിജറേറ്റർ, 100 നായ്ക്കളെ പാർപ്പിക്കാൻ ഉതകുന്ന കെന്നലും മേൽക്കൂരയും ഉൾപ്പെടുന്നതാണ് ഒരു കേന്ദ്രം
ഫ്രഷ് വാട്ടർ ടാങ്കും ഇതിൽ ഉൾപ്പെടും
വാഹനങ്ങളിൽ സജ്ജമാക്കി ഒഴിഞ്ഞ പ്രദേശത്ത് സ്ഥാപിച്ച് 100 നായ്ക്കളെവരെ ശസ്ത്രക്രിയാനന്തരം പാർപ്പിക്കാം
അഞ്ച് ദിവസത്തെ പോസ്‌റ്റ് ഓപ്പറേററീവ് കെയർ നൽകി നായ്‌ക്കളെ തുറന്ന് വിടും
15 ദിവസം ഒരു സ്ഥലത്ത് ഈ സെന്റർ പ്രവർത്തിക്കും. തുടർന്ന് മറ്റൊരിടത്തേക്ക് മാറ്റും