സൂരജ് ലാമയുടെ ചിതാഭസ്മം പെരിയാറിലൊഴുക്കി

Thursday 12 February 2026 12:30 AM IST

 പോരാട്ടം തുടരുമെന്ന് മകൻ

കൊച്ചി: ആലുവ മണപ്പുറത്ത് ഹൈന്ദവാചാരപ്രകാരം ബലിയർപ്പിച്ചശേഷം മകൻ സാന്റോൺ ലാമ സൂരജ് ലാമയുടെ ചിതാഭസ്‌മം പെരിയാറിൽ നിമജ്ജനം ചെയ്‌തു. സൂരജിന്റെ ഭാര്യ റിന ലാമയും പങ്കെടുത്തു. സാന്റോണും റിനയും ഇന്നലെ രാത്രി ബംഗളൂരുവിലേക്ക് മടങ്ങി. പിതാവിന്റെ മരണത്തിന് കാരണക്കാരായവരെ ശിക്ഷിക്കുംവരെ പോരാടുമെന്ന് സാന്റോൺ 'കേരളകൗമുദി"യോട് പറഞ്ഞു. നിയമ നടപടി തുടരുമെന്നും പറഞ്ഞു.

കുവൈറ്റിൽ ബിസിനസ് ചെയ്‌തിരുന്ന സൂരജ് ലാമയെ ഓർമ്മശക്തി കുറഞ്ഞതിനെ തുടർന്നാണ് ഇന്ത്യയിലേക്കയച്ചത്. ഒക്‌ടോബർ അഞ്ചിനാണ് അദ്ദേഹം നെടുമ്പാശേരിയിൽ വിമാനമിറങ്ങിയത്. ഒക്ടോബർ 12ന് കാക്കനാട് തുതിയൂരിൽ അവശനിലയിൽ കണ്ട അദ്ദേഹത്തെ നാട്ടുകാർ അറിയിച്ചതുപ്രകാരം പൊലീസ് കളമശേരി ഗവ. മെഡിക്കൽ കോളേജിലെത്തിച്ചു. ആശുപത്രിവിട്ട അദ്ദേഹത്തെ കാണാതായി. പിന്നീട് എച്ച്.എം.ടിക്ക് സമീപത്തെ കുറ്റിക്കാട്ടിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.