ചോക്കാട് മലയോരത്ത് കാട്ടു തീ നേത്തെ.ആശങ്കയിൽ മലയോരം.
ചോക്കാട് : ചോക്കാട് മലവാരത്ത് ഇക്കുറി കാട്ടു തീ നേരത്തെയെത്തിയതിൽ ആശങ്കയിലാണ് മലയോരം.
സാധാരണ കടുത്ത ചൂട് അനുഭവപ്പെടുന്ന ഏപ്രിൽ, മേയ് മാസങ്ങളിലാണ് കാട്ടുതീ പ്രത്യക്ഷപ്പെടാറുള്ളത്. ചോക്കാട് 40 സെന്റ് നഗറിൽ നെല്ലിക്കര മലവാരത്തിലാണ് ഇന്നലെ മുതൽ കാട്ടുതീ പടരുന്നത്.
പരിസരപ്രദേശങ്ങളിൽ ആകെ തീ പടർന്നു പിടിക്കുമോ എന്ന ഭീതിയിലാണ് ജനങ്ങളും വനം ഉദ്യോഗസ്ഥരും. കാട്ടുതീ പടരാനുള്ള യഥാർത്ഥ കാരണം എന്തെന്ന് വ്യക്തമല്ല. ഏക്കർ കണക്കിന് ഭൂമിയിൽ തീ പടർന്നിട്ടുണ്ട്. മരങ്ങളും സസ്യങ്ങളും വന്യജീവികളുടെ ആവാസ വ്യവസ്ഥയും തീ പടർന്നു നശിച്ചു എന്നാണ് കണക്കാക്കുന്നത്. തീ പടരുന്നത് നിയന്ത്രണ വിധേയമായിട്ടില്ല. തീ ജനവാസ കേന്ദ്രങ്ങളിലേക്കും മറ്റ് കൂടുതൽ വന ഭാഗങ്ങളിലേക്കും പടരാതിരിക്കാനുള്ള സംവിധാനം ഒരുക്കാനുള്ള ശ്രമത്തിലാണ് കരുവാരക്കുണ്ട് ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ എസ്. നുജുവിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരും വാച്ചർമാരും. വനം സംരക്ഷണ സമിതി പ്രവർത്തകരും സജീവമായി തീയണക്കൽ സംഘത്തിലുണ്ട്. രണ്ട് വർഷം മുമ്പും സമാന സ്ഥലങ്ങളിൽ തീ പടർന്നിരുന്നു. അന്ന് നൂറുകണക്കിന് ഏക്കർ വനമാണ് കത്തിനശിച്ചത്. തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ യുവാക്കളും വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ദിവസങ്ങളോളം നീണ്ട പ്രവർത്തനത്തിന് ശേഷമാണ് തീ അണക്കാനായത്. ഇപ്പോഴത്തെ തീ ഇനിയും നിയന്ത്രണ വിധേയമായിട്ടില്ല.