വിവാഹ ബന്ധം വേർപെടുത്തി; യുവതി മുൻ ഭർത്താവിന് എട്ട് ലക്ഷം നഷ്‌ടപരിഹാരം നൽകണമെന്ന് കോടതി വിധി

Thursday 12 February 2026 1:03 PM IST

കണ്ണൂർ: വിവാഹബന്ധം വേർപെടുത്തിയ യുവതി മുൻ ഭർത്താവിന് എട്ട് ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ട് കോടതി. മുസ്‌ലിം നിയമപ്രകാരം വിവാഹബന്ധം വേർപെടുത്തിയ യുവതിയാണ് മുൻ ഭർത്താവിന് നഷ്‌ടപരിഹാരം നൽകേണ്ടത്. ചാല സ്വദേശി നൽകിയ പരാതിയിലാണ് കണ്ണൂർ കുടുംബകോടതി ജഡ്‌ജി ആർ എൽ ബൈജു വിധിപറഞ്ഞത്. വിവാഹസമയത്ത് മുൻ ഭർത്താവ് നൽകിയ സ്വ‌ർണാഭരണങ്ങളോ അല്ലെങ്കിൽ അതിന്റെ വിലയോ തിരിച്ചുനൽകണമെന്നാണ് വിധി.

2022 ജൂൺ17നാണ് ഹർജിക്കാരൻ പാപ്പിനിശേരി സ്വദേശിനിയെ വിവാഹം ചെയ്‌തത്. വിവാഹസമയത്ത് ന്യൂസിലൻഡിൽ ജോലിചെയ്യുകയായിരുന്നു യുവാവ്. വിവാഹ ശേഷം ഭാര്യയെ ന്യൂസിലാന്റിലേക്ക് കൊണ്ടുപോകാനായി വിമാന ടിക്കറ്റുൾപ്പടെ എടുത്തിരുന്നു. എന്നാൽ ഭാര്യ യാത്രയ്‌ക്ക് വിസമ്മതിച്ചതോടെ യുവാവ് പ്രതിസന്ധിയിലായി. പിന്നീട് ഖുൽ-അ നിയമപ്രകാരം വിവാഹ ബന്ധം വേർപെടുത്തിയതായി അറിയിച്ചശേഷം യുവതി മറ്റൊരാളെ വിവാഹം ചെയ്‌തു. തുടർന്നാണ് യുവാവ് കുടുംബ കോടതിയെ സമീപിച്ചത്. മഹർ ഉൾപ്പടെ 75.524 ഗ്രാം സ്വർണമോ അല്ലെങ്കിൽ 7,22,212 രൂപയോ നൽകണമെന്നാണ് കോടതി ഉത്തരവ്.