പണിമുടക്കിനെ പടികടത്തി പെരിങ്ങാലയും പള്ളിക്കരയും

Friday 13 February 2026 2:07 AM IST

കിഴക്കമ്പലം: പണിമുടക്കിനെയും ഹർത്താലിനെയും പടികടത്താൻ പെരിങ്ങാല തുടങ്ങിയിട്ട് നാല് പതിറ്റാണ്ട് കഴിഞ്ഞു. പള്ളിക്കരയ്ക്കിത് എട്ടാം വർഷമാണ്. ദേശീയ പണിമുടക്കിനെയും അവഗണിച്ച പെരിങ്ങാലയും പള്ളിക്കരയും ഇന്നലെയും സജീവമായിരുന്നു. ഒരു കടപോലും അടച്ചില്ല; അടപ്പിക്കാനായി ആരും എത്തിയതുമില്ല. സമീപ പ്രദേശങ്ങളിലെല്ലാം പണിമുടക്ക് അനുകൂല പ്രതിഷേധ പ്രകടനങ്ങൾ നടക്കുമ്പോൾ പെരിങ്ങാലയിലെ കച്ചവടക്കാർ വില്പനയുടെ തിരക്കിലായിരുന്നു. പെരിങ്ങാലയ്ക്കും പള്ളിക്കരയ്ക്കും സമാനമായി സമീപത്തെ അമ്പലംപടിയിലും കടകൾ തുറന്നുപ്രവർത്തിച്ചു.

കഴിഞ്ഞ എട്ട് വർഷമായി എല്ലാ ഹർത്താൽ, പണിമുടക്ക് ദിവസങ്ങളിലും തുറന്നുപ്രവർത്തിക്കുന്ന പതിവ് പള്ളിക്കരയിലെ വ്യാപാരികളും മാറ്റിയില്ല. ഹർത്താൽ, പണിമുടക്ക് അക്രമങ്ങളിൽനിന്ന് സംരക്ഷണം തേടി നേരത്തെയുള്ള ഹൈക്കോടതി ഉത്തരവുമായി മുഴുവൻ കടകളും തുറന്നിരുന്നു. ബ്രഹ്മപുരം മാലിന്യപ്രശ്നവുമായി ബന്ധപ്പെട്ട് പത്ത് വർഷം മുമ്പ് നടത്തിയ പ്രാദേശിക ഹർത്താലിലാണ് പെരിങ്ങാലക്കാർ അവസാനമായി പങ്കെടുത്തത്. അതിന് മുമ്പോ പിമ്പോ ഒരിക്കൽപോലും ഇവർ കടകൾ അടച്ചിട്ടില്ല. പതിനഞ്ച് വർഷം മുമ്പ് പെട്ടെന്നുണ്ടായ ഒരു ഹർത്താലിൽ കടകൾ അടപ്പിക്കാൻ എൽ.ഡി.എഫിലെ ചിലർ ശ്രമം നടത്തിയെങ്കിലും വ്യാപാരികളുടെ കൂട്ടായ ഇടപെടലിൽ അവർക്ക് തിരിച്ചുപോവേണ്ടി വന്നു. പണിമുടക്ക് അനുകൂലികൾ ഇതുവരെ കടകളിൽ കയറി കാമ്പയിനുകൾ പോലും നടത്തിയ ഓർമ്മയില്ലെന്നാണ് പെരിങ്ങാല സ്വദേശിയായ സക്കറിയ പറയുന്നത്. സമീപ പ്രദേശങ്ങളിൽനിന്നു വരെ നിരവധി പേർ പണിമുടക്ക് ദിവസം പെരിങ്ങാലയിൽ എത്തുന്ന പതിവുമുണ്ട്.

ഈ ദിവസം പെരിങ്ങാലയിലെ ഹോട്ടലുകളിൽ ഭക്ഷണപ്രിയർക്കായി ആകർഷകമായ ഓഫറുകളും നൽകാറുണ്ട്. ഓൺലൈൻ ഡെലിവറിക്കായി പ്രത്യേക കരുതലും അന്നുണ്ടാകും. തൊട്ടടുത്തുള്ള ഇൻഫോപാർക്കിലെ ടെക്കികളടക്കം കാക്കനാട്ടുനിന്നും നിരവധി പേർ ഇവിടെയെത്താറുണ്ട്. ഇക്കുറിയും പതിവ് തെറ്റിയില്ല. സമീപപ്രദേശങ്ങളിൽനിന്നുള്ളവരെ കാത്ത് പെരിങ്ങാലയിലെയും പള്ളിക്കരയിലെയും കച്ചവടക്കാർ സജീവമായിരുന്നു.

മുൻ ദിവസങ്ങളേക്കാൾ കച്ചവടം കൂടുതലുണ്ടെന്നാണ് വ്യാപാരികൾ അറിയിച്ചത്. പൊതുവെ പച്ചക്കറി, ഇറച്ചി, മീൻ കടകളിലും ഹോട്ടലുകളിലുമാണ് തിരക്ക് വർദ്ധിക്കാറുള്ളത്. എന്നാൽ ഇന്നലെ സമസ്ത മേഖലയിലുള്ള കടകളിലും തിരക്ക് പതിവിന് വിപരീതമായിരുന്നു.

സി.ജി. ബാബു, പ്രസിഡന്റ്,

പള്ളിക്കര മർച്ചന്റ് അസോസിയേഷൻ