മാങ്ങ വിളവെടുപ്പ് തുടങ്ങിയിട്ടും മരുന്നടിക്ക് കുറവില്ല
മുതലമട: മാംങ്കോസിറ്റിയായ മുതലമടയിൽ മാങ്ങ വിളവെടുപ്പ് തുടങ്ങിയിട്ടും കീടനാശിനി പ്രയോഗം നിറുത്തിയിട്ടില്ല. ഫംഗസ്, തുള്ളൻ, ഇലപ്പേൻ തുടങ്ങിയ കീടങ്ങളുടെ ആക്രമണവും പുതിയ കീടങ്ങളുടെ കടന്ന് വരവുമാണ് നിലയ്ക്കാത്ത കീടനാശിനി പ്രയോഗത്തിന് കാരണം. മാങ്ങ വിളവെടുപ്പ് നടക്കുമ്പോളുള്ള അശാസ്ത്രീയ കീടനാശിനി പ്രയോഗം മിത്ര കീടങ്ങളുടെ നാശത്തിനും പുതിയ കീടങ്ങളുടെയും രോഗങ്ങളുടെയും കടന്ന് വരവിനും ഇടയാക്കുമെന്ന് കർഷകർ പറയുന്നു.
ഗോവിന്ദാപുരം, മീനാക്ഷിപുരം, ഗോപാലപുരം, പൊള്ളാച്ചി, കോയമ്പത്തൂർ, കർണ്ണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ നിന്നാണ് കീടനാശിനികൾ മുതലമടയിലെത്തുന്നത്. ജില്ലയിലെ വിവിധ അഗ്രോ മർച്ചന്റുകൾ, സഹകരണ സ്ഥാപനങ്ങൾ വഴിയും കീടനാശിനി മരുന്നുകൾ മാവ് കർഷകർക്ക് ലഭ്യമാകുന്നുണ്ട്. കേരളത്തിലെതിനേക്കാൾ വില കുറവാണ് അന്യ സംസ്ഥാനങ്ങളിലെ കീടനാശിനികൾക്ക്. ലിറ്ററിന് 2500 രൂപ മുതൽ 9000 രൂപ വരെയാണ് വില. വൻകിടകർഷകർ ഒറ്റത്തവണ 10 ലക്ഷം രൂപയുടെ കിടനാശിനികൾ വരെ വാങ്ങി ഉപയോഗിക്കാറുണ്ടത്രെ.
നിലയ്ക്കാത്ത മരുന്നടി
സെപ്തംബറിൽ കൊമ്പ് കോതലും തടമെടുക്കലും തുടങ്ങുമ്പോൾ മണ്ണ് പാകപ്പെടാൻ കൾട്ടാർ ഒഴിക്കും. തുടർന്ന് ഫംഗസൈഡ്, സൾഫെക്സ്, പ്ലാനോഫിക്സ്, സോളോമൻ, എക്കാലെക്സ് തുടങ്ങി നിരവധി മരുന്നുകളാണ് വിവിധ ഘട്ടങ്ങളിലായി മാവിന് നൽകുക. കീടനാശിനികൾ പരിശോധിക്കാൻ സർക്കാർ സംവിധാനമില്ലാത്താണ് മുതലമടയിലെ അശാസ്ത്രീയ കീടനാശിനി പ്രയോഗത്തിന് കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. കൂടാതെ മാങ്ങ കർഷകരുടെ ഉത്പാദന വിപണ ശ്രേണിയെ കുറിച്ചുള്ള ഔദ്യോഗികമായ യാതൊരുവിധ കണക്കുകളും സർക്കാരിന്റെ കയ്യിലില്ല.
പ്രതാപകാലത്ത് ഒരു വർഷം 1000 കോടി രൂപയുടെ വിറ്റുവരവ് മുതലമടയിലുള്ളതായാണ് കർഷകർ പറയുന്നത്. 6000 ഹെക്ടറിൽ 1800 മാവ് കർഷകരാണ് മാങ്ങ കൃഷിയിൽ ഏർപ്പെട്ടിരിക്കുന്നത്. 250 ലധികം ചെറുതും വലുതുമായ സംഭരണ കേന്ദ്രങ്ങൾ മുതലമടയിലുണ്ട്. ഇതിൽ ഉത്തരേന്ത്യയിലെ വ്യാപരികൾ നേരിട്ടെത്തി മാങ്ങ ശേഖരിയ്ക്കുന്ന സംഭരണ കേന്ദ്രങ്ങളും ഉൾപ്പെടുന്നു.