'ഓഫർ' വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ എട്ടംഗസംഘം പിടിയിൽ

Friday 13 February 2026 1:04 AM IST
മുഹമ്മദ് സാദ് സൈഫി

ഗഗൻ ഖുറാന

രാഹുൽകുമാർ

രവി പ്രജാപതി

ഷിതിജ് സെംഗാർ

ആയുഷ് മന്ത്യാൻ

ഹർഷ് വർധൻ സിംഗ്‌ ചൗഹാൻ

അസിഫ് ജമാൽ

നെടുമ്പാശേരി: ആഡംബരകാർ വാങ്ങിയപ്പോൾ വമ്പൻ സമ്മാനങ്ങളും ഓഫറും ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞ് നിരവധി പേരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയ എട്ട് അന്യസംസ്ഥാനക്കാർ പൊലീസ് പിടിയിലായി. ഡൽഹി സ്വദേശികളായ മുഹമ്മദ് സാദ് സൈഫി (ഷാൻ ചൗധരി 23), ഗഗൻ ഖുറാന (22), രാഹുൽകുമാർ (28), രവി പ്രജാപതി (25), യു.പി സ്വദേശികളായ ഷിതിജ് സെംഗാർ (യുവരാജ് സിംഗ് 25), ആയുഷ് മന്ത്യാൻ (26) ഹർഷ് വർദ്ധൻ സിംഗ്‌ ചൗഹാൻ (26), പശ്ചിമബംഗാൾ സ്വദേശി അസിഫ് ജമാൽ (34) എന്നിവരെയാണ് നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്തത്. വിവിധ വാഹനഷോറൂമുകളിൽനിന്ന് വാഹനങ്ങൾ വാങ്ങിയവരുടെ മൊബൈൽനമ്പർ ശേഖരിച്ച് യൂറോപ്യൻ രാജ്യങ്ങളിൽ കുടുംബസമേതം വിനോദയാത്ര പോകുന്നതിന് സ്പെഷൽ ഡിസ്കൗയ് പാക്കേജും ഗിഫ്ട് വൗച്ചറുകളും ലഭിച്ചിട്ടുണ്ടെന്ന് തെറ്റി​ദ്ധരിപ്പിച്ചാണ് തട്ടിപ്പിന് തുടക്കം. വാഗ്ദാനത്തിൽ വീഴുന്നയാളെ ജില്ലയിലെ വൻകിട ഹോട്ടലുകളിൽ വിളിച്ചുവരുത്തി കൂടുതൽ പ്രലോഭനം നൽകിയാണ് തട്ടിപ്പ്. കടുങ്ങല്ലൂർ സ്വദേശിയായ 61കാരന്റെ പരാതിയിലാണ് പ്രതികളെ പിടികൂടിയത്.

ഫോൺവഴി ബന്ധപ്പെട്ടശേഷം കടുങ്ങല്ലൂർ സ്വദേശിയോട് 'വമ്പൻ ഓഫർ' ലഭ്യമാകുന്നതിന് ആറ് ലക്ഷത്തി ആയിരംരൂപ ആവശ്യപ്പെട്ടു. മുൻകൂറായി മൂന്നുലക്ഷംരൂപ കൊടുക്കണമെന്നു പറഞ്ഞു. മൂന്നുലക്ഷം കൊടുത്താൽ കൂടുതൽ ഇളവ് ലഭ്യമാകുമെന്നും പറഞ്ഞു. തുടർന്ന് നെടുമ്പാശേരിയിലെ ഒരു പ്രമുഖഹോട്ടലിൽ വിളിച്ചുവരുത്തി ഒന്നരലക്ഷംരൂപ വാങ്ങി. പണം നൽകിയിട്ടും പി​ന്നീട് വിവരമൊന്നും ലഭ്യമാകാത്തതിനെ തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്.

എടത്തലയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്.

ഇൻസ്പെക്ടർ ആർ. രാജേഷ്, എസ്.ഐമാരായ എസ്.എസ്. ശ്രീലാൽ, ടി. അനൂപ്, സീനിയർ സി.പി.ഒ വി.പി. ജിന്റോ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

നക്ഷത്ര ഹോട്ടലുകളിൽ തങ്ങി തട്ടിപ്പ്

ജില്ലയിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ താമസിച്ചാണ് സംഘം തട്ടിപ്പ് നടത്തിയിരുന്നത്. കടുങ്ങല്ലൂർ സ്വദേശിയെ തട്ടിപ്പിനിരയാക്കി​യ​ത് നെടുമ്പാശേരിയിലെ പ്രമുഖ നക്ഷത്ര ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയാണ്. ഇരകളെ ചായ സത്കാരം നൽകി വശീകരിച്ച ശേഷമാണ് 'ഓഫർ' നൽകുന്നത്.

ഇടപ്പള്ളി ദേശീയപാതയിൽ സിനിമാതാരങ്ങൾ തങ്ങുന്ന വൻകിട ഹോട്ടലിലും താമസിച്ച് മറ്റൊരാളിൽനിന്ന് സംഘം പണംതട്ടിയ വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. മാദ്ധ്യമങ്ങളിൽ വാർത്ത വരുന്നതോടെ കൂടുതൽപേർ പരാതിയുമായി എത്തുമെന്നാണ് പൊലീസ് കരുതുന്നത്. അര ഡസനോളംപേർ ഇതിനകം നെടുമ്പാശേരി പൊലീസിന് സമീപിച്ചിട്ടുണ്ട്.