വിനോദം വിനയായി: ഒന്നരമാസത്തിനുള്ളിൽ 7 മുങ്ങി മരണം
പത്തനംതിട്ട: പുതുവർഷം പിറന്ന് ഒന്നര മാസത്തിനുള്ളിൽ അപകട കടവുകളിൽ മുങ്ങിത്താണ് ജീവൻ നഷ്ടമായത് ഏഴുപേർക്ക്. കഴിഞ്ഞവർഷം ജില്ലയിൽ 41 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഇവയിൽ ഭൂരിഭാഗവും സ്കൂൾ കുട്ടികളാണ്.
അതിനാൽ വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കായി ദുരന്ത നിവാരണ അതോറിട്ടി പ്രത്യേക നിർദേശങ്ങൾ പുറത്തിറക്കിയിരുന്നു. രക്ഷിതാക്കൾക്കും സ്കൂൾ അധികൃതർക്കും തദ്ദേശ സ്ഥാപനങ്ങൾക്കുമാണ് നിർദേശം നൽകിയിട്ടുള്ളത്. ഇന്നലെ വായ്പ്പൂരിൽ കാലുതെന്നി മണിമലയാറ്റിൽ വീണ് മുപ്പത്തെട്ടുകാരൻ മരിച്ചതാണ് ഒടുവിലത്തെ സംഭവം.
കഴിഞ്ഞയാഴ്ച കോഴഞ്ചേരിയിൽ സ്കൂൾ വിദ്യാർത്ഥി നിരഞ്ജൻ പമ്പയാറ്റിൽ വീണ് മരിച്ചിരുന്നു. ഇങ്ങനെ നിരവധി അപകടങ്ങളാണ് അടുത്തിടെ ജില്ലയിൽ നടന്നത്. തിരുവല്ല, പത്തനംതിട്ട സ്റ്റേഷൻ പരിധിയിലാണ് അപകടങ്ങൾ കൂടുതലും റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
2025ൽ
പത്തനംതിട്ട-11
അടൂർ-6
സീതത്തോട്-2
തിരുവല്ല-11
കോന്നി-1
റാന്നി-10
ആകെ-41
നിർദേശങ്ങളുമായി ദുരന്ത നിവാരണ അതോറിട്ടി
വേനലവധിക്കാലത്ത് വിനോദയാത്രകൾ സുരക്ഷിതമാക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണം
പുഴ, തോട്, ക്വാറി, കുളം എന്നിവിടങ്ങളിൽ കുട്ടികളെ വിടരുത്
സ്‌കൂൾ അസംബ്ലികളിൽ കുട്ടികൾക്ക് നിർദേശം നൽകണം
ജലസുരക്ഷാ ബോധവത്കരണ ക്ലാസുകൾ സ്‌കൂളുകളിൽ സംഘടിപ്പിക്കണം
സ്‌കൂൾ വാട്‌സാപ്പ് ഗ്രൂപ്പുകൾ വഴി സന്ദേശം രക്ഷിതാക്കളിൽ എത്തിക്കണം
ക്ലാസുകൾ, പ്രാക്ടിക്കൽ പരീക്ഷ എന്നിവ രക്ഷിതാക്കളെ മുൻകൂട്ടി അറിയിക്കണം
പൊതുസ്ഥലങ്ങളിൽ സേനകളുടെ ഫോൺ നമ്പർ പ്രദർശിപ്പിക്കണം
അപകടസാദ്ധ്യതയേറിയ കടവുകളിൽ ഫെൻസിംഗ് അല്ലെങ്കിൽ ക്രാഷ് ബാരിയറുകൾ സ്ഥാപിക്കണം
കടവുകളിൽ പിടിച്ചു നിൽക്കാൻ ചങ്ങലകൾ സ്ഥാപിക്കണം
റിഫ്ലക്ടീവ് ബോർഡുകൾ സ്ഥാപിക്കണം
വിവരമറിയിക്കാൻ
ഫയർ ഫോഴ്‌സ് -101
പൊലീസ് കൺട്രോൾ റൂം-112,100
ആംബുലൻസ്-108
ദുരന്ത നിവാരണം-1077
ജലാശയങ്ങളിൽ അപകടത്തിൽപ്പെടുന്നവരെ രക്ഷപ്പെടുത്തുമ്പോൾ സ്വന്തം സുരക്ഷ ഉറപ്പാക്കണം. ഫയർഫോഴ്സിനെ വിവരം അറിയിക്കണം.
വി. വിനോദ് കുമാർ
ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ, പത്തനംതിട്ട
ജലാശയങ്ങളോട് ചേർന്നുള്ള അപകടസൂചനാ ബോർഡുകളും മുന്നറിയിപ്പുകളും ശ്രദ്ധിക്കുകയും കർശനമായി പാലിക്കുകയും വേണം.
പ്രേം കൃഷ്ണൻ, ജില്ലാ കളക്ടർ
ദുരന്ത നിവാരണ അതോറിട്ടി ചെയർമാൻ