നമീബിയയെ നിഷ്പ്രഭരാക്കി ഇന്ത്യ; ജയം 93 റണ്‍സിന്, അടുത്തത് പാകിസ്ഥാന്‍

Thursday 12 February 2026 10:36 PM IST

ന്യൂഡല്‍ഹി: ട്വന്റി 20 ലോകകപ്പില്‍ തുടര്‍ച്ചയായി രണ്ടാം ജയവുമായി ഇന്ത്യ. നമീബിയക്കെതിരെ 93 റണ്‍സ് ജയത്തോടെ ഗ്രൂപ്പില്‍ ഒന്നാമതെത്താനും ഇന്ത്യക്ക് കഴിഞ്ഞു. ഇന്ത്യ ഉയര്‍ത്തിയ 210 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന നമീബിയയുടെ മറുപടി 18.1 ഓവറില്‍ 116 റണ്‍സില്‍ അവസാനിച്ചു. ഇന്ത്യയെ ഞെട്ടിച്ച് മികച്ച തുടക്കമിട്ടതിന് ശേഷമാണ് നമീബിയ ബാറ്റിംഗ് തകര്‍ച്ച നേരിട്ടത്. ഒരവസരത്തില്‍ 7 ഓവറില്‍ 67ന് ഒന്ന് എന്ന നിലയിലായിരുന്നും അവര്‍. ഞായറാഴ്ച കൊളംബോയില്‍ പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന നമീബിയന്‍ നിരയില്‍ 29(20) റണ്‍സെടുത്ത ഓപ്പണര്‍ ലോറന്‍ സ്റ്റീന്‍കാംപ് ആണ് ടോപ് സ്‌കോറര്‍. ജാന്‍ ഫ്രൈലിങ്ക് 22(15), ലോഫ്റ്റി ഈറ്റണ്‍ 13(13), ക്യാപ്റ്റന്‍ ജെറാഡ് ഇറാസ്മസ് 18(11), വിക്കറ്റ് കീപ്പര്‍ സെയ്ന്‍ ഗ്രീന്‍ 11(19) എന്നിവര്‍ മാത്രമാണ് ടീമില്‍ രണ്ടക്കം കടന്നത്. ഇന്ത്യക്ക് വേണ്ടി വരുണ്‍ ചക്രവര്‍ത്തി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം നേടിയപ്പോള്‍ അര്‍ഷ്ദീപ് സിംഗ്, ജസ്പ്രീത് ബുംറ, ശിവം ദൂബെ എന്നിവര്‍ക്ക് ഓരോ വിക്കറ്റ് വീതം ലഭിച്ചു.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സാണ് നേടിയത്. അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയ ഇഷാന്‍ കിഷന്‍ 61(24), ഹാര്‍ദിക് പാണ്ഡ്യ 52(28) എന്നിവരുടെ മികവിലാണ് ഇന്ത്യ മികച്ച സ്‌കോര്‍ കണ്ടെത്തിയത്. തിലക് വര്‍മ്മ 25(21), ശിവം ദൂബെ 23(16), സഞ്ജു സാംസണ്‍ 22(8) എന്നിവരും ബാറ്റിംഗില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. നാല് വിക്കറ്റ് വീഴ്ത്തിയ നമീബിയന്‍ നായകന്‍ ജെറാഡ് ഇറാസ്മസിന്റെ നാല് വിക്കറ്റ് പ്രകടനമാണ് ഇന്ത്യന്‍ സ്‌കോര്‍ 209ല്‍ പിടിച്ചുനിര്‍ത്തിയത്.