മ്യൂച്ച്വൽ ഫണ്ട് വിതരണത്തിന് എൻ.എസ്.ഇയും തപാൽ വകുപ്പും ധാരണയിൽ
കൊച്ചി: ഗ്രാമീണ ജനതയുടെ സാമ്പത്തിക പങ്കാളിത്തം ഉറപ്പാക്കി താഴെത്തട്ടിലുള്ളവർക്ക് സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ തപാൽ വകുപ്പും നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് ഒഫ് ഇന്ത്യ ലിമിറ്റഡും ധാരണാപത്രത്തിൽ ഒപ്പുവെച്ചു. എൻ.എസ്.ഇ. എം.എഫ് ഇൻവെസ്റ്റ് പ്ലാറ്റ്ഫോമുമായി സഹകരിച്ചുള്ള ഈ സംരംഭം ഗ്രാമീണ മേഖലയിലെയും ചെറുകിട നഗരങ്ങളിലെയും ജനങ്ങളുടെ സമ്പാദ്യത്തെ ഉത്പാദനക്ഷമമായ മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളിലേക്ക് പരിവർത്തനം ചെയ്യാനും അതുവഴി സുസ്ഥിരമായ സമ്പത്തിക വളർച്ച ഉറപ്പാക്കാനും ലക്ഷ്യമിടുന്നു. തപാൽ വകുപ്പ് ജനറൽ മാനേജർ മനീഷ ബൻസാൽ ബാദൽ, എൻ.എസ്.ഇ. ചീഫ് ബിസിനസ് ഡെവലപ്മെന്റ് ഓഫീസർ ശ്രീറാം കൃഷ്ണൻ എന്നിവർ എൻ.എസ്.ഇ. മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ ആശിഷ് കുമാര്‍ ചൗഹാന്റെ സാന്നിധ്യത്തിൽ ധാരണാപത്രത്തിൽ ഒപ്പിട്ടു. ധാരണാപത്രം അനുസരിച്ച് തപാൽ വകുപ്പിന്റെ 1.64 ലക്ഷത്തിലധികം വരുന്ന പോസ്റ്റ് ഓഫീസുകളുടെ വിപുലമായ ശൃംഖലയും ജനങ്ങൾക്കിടയിലുള്ള വിശ്വാസ്യതയും എൻ.എസ്.ഇയുടെ അത്യാധുനിക സാങ്കേതിക വിദ്യയും ഈ പങ്കാളിത്തത്തിലൂടെ ഒത്തുചേരും. തപാൽ വകുപ്പിന്റെ വിപുലമായ സ്വാധീനത്തിലൂടെ കർഷകർ, വീട്ടമ്മമാർ, തൊഴിലാളികൾ, യുവാക്കൾ എന്നിവരിലേക്ക് ആധുനിക നിക്ഷേപ സൗകര്യങ്ങള്‍ എത്തിക്കാൻ ഈ സംരംഭം സഹായിക്കും. ഉത്പ്പാദനക്ഷമമല്ലാതെ കിടക്കുന്ന ചെറുകിട സമ്പാദ്യത്തെ മൂലധന വിപണികളിലേക്ക് തിരിച്ചുവിടാനും രാജ്യത്തിന്റെ സമഗ്രവും സന്തുലിതവുമായ വളർച്ചയ്ക്ക് സംഭാവന നൽകാനും സഹകരണം അവസരമൊരുക്കുമെന്ന് എൻ.എസ്.ഇ ചീഫ് ബിസിനസ് ഡെവലപ്മെന്റ് ഓഫീസർ ശ്രീറാം കൃഷ്ണൻ പറഞ്ഞു. ധാരണാപത്രം വഴി മൊബൈൽ അല്ലെങ്കിൽ ആധാർ അധിഷ്ഠിത ഇ-കെ.വൈ.സി മുതൽ ഇടപാടുകൾ വരെയുള്ള എല്ലാ സേവനങ്ങളും എൻ.എസ്.ഇ പ്ലാറ്റ്ഫോം വഴി തപാൽ ഓഫീസുകളിൽ ലഭ്യമാക്കും.