 കാട്ടുപന്നികളെ വെടിവയ്‌ക്കാൻ കായിക ലൈസൻസുള്ളവരെ ഒഴിവാക്കിയ ഉത്തരവ് മരവിപ്പിച്ചു

Friday 13 February 2026 12:04 AM IST

കോട്ടയം: കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവയ്ക്കാനുള്ള അനുമതിയിൽ നിന്ന് കായിക ആവശ്യങ്ങൾക്ക് ലൈസൻസുള്ള ഷൂട്ടർമാരെ ഒഴിവാക്കിയ വിവാദ ഉത്തരവ് വനംവകുപ്പ് പിൻവലിച്ചു. കേരളകൗമുദി വാർത്തയെ തുടർന്നാണ് നടപടി. ഇതുസംബന്ധിച്ച് മന്ത്രി എ.കെ.ശശീന്ദ്രൻ വനം വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി മിൻഹാജ് അലത്തിന് നിർദ്ദേശം നൽകി. ഇടുക്കി ജില്ലാ കളക്ടറുടെ ശുപാർശയും ആഭ്യന്തര വകുപ്പിന്റെ അഭിപ്രായവും കണക്കിലെടുത്താണ് ഉത്തരവ് പുറപ്പെടുവിച്ചത്.

പ്രായോഗികത ഉൾപ്പെടെ ബന്ധപ്പെട്ട മറ്റ് വിഷയങ്ങൾ വിശദമായി പരിശോധിക്കേണ്ട സാഹചര്യത്തിലാണ് ഉത്തരവ് താത്കാലികമായി മരവിപ്പിക്കാൻ തീരുമാനിച്ചത്. ശല്യക്കാരായ കാട്ടുപന്നികളെ വെടിവച്ചു കൊല്ലുന്നതിന് തദ്ദേശസ്ഥാപന അദ്ധ്യക്ഷന്മാർക്ക് അനുമതി നൽകിയിരുന്നെങ്കിലും ലൈസൻസ്ഡ് ഷൂട്ടർമാരുടെ കുറവ് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. തുടർന്ന് വനം ഡിവിഷനുകൾക്ക് കീഴിലുള്ള പഞ്ചായത്തുകളിൽ കൂടുതൽ ലൈസൻസ്ഡ് ഷൂട്ടർമാരെ നിയോഗിക്കാൻ മന്ത്രി നിർദ്ദേശം നൽകിയിരുന്നു. ഇതിന് വിരുദ്ധമായുള്ള ഉത്തരവ് കർഷകരിൽ ആശയക്കുഴപ്പത്തിനും പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു.