ജനുവരിയിൽ നാണയപ്പെരുപ്പം 2.75 ശതമാനമായി ഉയർന്നു

Friday 13 February 2026 12:06 AM IST

അടിസ്ഥാന വർഷം 2024ലേക്ക് പുതുക്കിയ ആദ്യ വിലക്കയറ്റത്തോത്

കൊച്ചി: അടിസ്ഥാന വർഷം പുതുക്കിയും അധിക ഉത്പന്നങ്ങൾ ഉൾപ്പെടുത്തിയും സർക്കാർ പുറത്തിറക്കിയ ആദ്യ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമായുള്ള നാണയപ്പെരുപ്പം ജനുവരിയിൽ 2.75 ശതമാനമായി ഉയർന്നു. അടിസ്ഥാന വർഷം 2012ൽ നിന്ന് 2024ലേക്ക് പുതുക്കിയാണ് പുതിയ സീരീസ് നിശ്ചയിച്ചത്. പഴയ സീരീസിൽ ഡിസംബറിൽ നാണയപ്പെരുപ്പം 1.33 ശതമാനമായിരുന്നു. പത്ത് വർഷത്തിനിടെ ഇതാദ്യമായാണ് നാണയപ്പെരുപ്പം കണക്കാക്കുന്നതിൽ ഇത്രയും വലിയ മാറ്റമുണ്ടാകുന്നത്.

ഭക്ഷ്യ ഉത്പന്നങ്ങളുടെ ഉപഭോക്തൃ വിലക്കയറ്റത്തോത് ജനുവരിയിൽ 2.13 ശതമാനമായി ഉയർന്നു. ഗ്രാമീണ മേഖലയിൽ ഭക്ഷ്യ വില 1.96 ശതമാനവും നഗരങ്ങളിൽ 2.44 ശതമാനവും ഉയർന്നു. ഭവന മേഖലയിലെ നാണയപ്പെരുപ്പം 2.05 ശതമാനമാണ്. തക്കാളി, തേങ്ങ, വെളിച്ചെണ്ണ എന്നിവയുടെ വിലക്കയറ്റത്തോത് രണ്ടക്കത്തിന് മുകളിലാണ്. സ്വർണ, വെള്ളി ആഭരണങ്ങൾ ഉൾപ്പെടെ വരുന്ന പേഴ്‌സണൽ കെയർ ഉത്പന്ന വില സൂചിക 19.02 ശതമാനമാണ്. വിദ്യാഭ്യാസ ചെലവ് 3.35 ശതമാനം ഉയർന്നു.

പുതിയ സീരീസിൽ ഭക്ഷ്യ പങ്കാളിത്തം കുറവ്

വിലക്കയറ്റത്തോത് കണക്കാക്കുന്ന പുതിയ സീരീസിൽ ചരിത്രത്തിലാദ്യമായി ഭക്ഷ്യ ഉത്പന്നങ്ങളുടെ പങ്ക് 40 ശതമാനത്തിൽ താഴെയായി. ഭക്ഷ്യ ഇതര ഉത്പന്നങ്ങളുടെ വെയിറ്റേജ് പുതിയ സീരീസിൽ 45 ശതമാനത്തിൽ നിന്ന് 60 ശതമാനമായി ഉയർന്നു. ഗ്രാമീണ ഉപഭോഗത്തിനും സേവനങ്ങൾക്കും അധിക വെയിറ്റേജ് നൽകിയിട്ടുണ്ട്.

കൂടുതൽ ഉത്പന്നങ്ങൾ, സമഗ്ര കണക്കെടുപ്പ്

വിലക്കയറ്റത്തോത് കണക്കാക്കുന്ന പുതിയ സീരീസിൽ ഉത്പന്നങ്ങളുടെ എണ്ണം 299ൽ നിന്ന് 350ലേക്ക് ഉയർന്നു. ഗ്രാമീണ ഹൗസിംഗ്, ഓൺലൈൻ മീഡിയ സർവീസസ്, ഒ.ടി.ടി, വയർലെസ് ഇയർഫോൺ തുടങ്ങിയ വിവിധ ഉത്പന്നങ്ങൾ ഉൾപ്പെടുത്തി. അതേസമയം വി.സി.ആർ, ഡി.വി.ഡി, റേഡിയോ, ടേപ്പ് റെക്കാേർഡർ തുടങ്ങിയവ പട്ടികയിൽ നിന്ന് ഒഴിവാക്കി.

കേരളത്തിന് ആശ്വാസം

കഴിഞ്ഞ മാസം 4.92 ശതമാനം വിലക്കയറ്റത്തോതുമായി തെലങ്കാനയാണ് ദേശീയ തലത്തിൽ ഒന്നാം സ്ഥാനത്ത്. കേരളം 3.67 ശതമാനവും തമിഴ് നാട് 3.36 ശതമാനവും നാണയപ്പെരുപ്പവുമായി തൊട്ടടുത്ത സ്ഥാനങ്ങളിലുണ്ട്. പട്ടികയിൽ ഭക്ഷ്യ ഉത്പന്നങ്ങളുടെ മേധാവിത്തം കുറഞ്ഞതാണ് കേരളത്തിന് നേട്ടമായത്.

പുതുക്കിയ സീരീസ് വിലക്കയറ്റത്തോതിലെ ചാഞ്ചാട്ടം കുറയ്ക്കാനും കൃത്യത ഉറപ്പാക്കാനും സഹായിക്കും

വി. അനന്ത നാഗേശ്വരൻ

മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവ്