സ്ത്രീസുരക്ഷാ പെൻഷൻ 31.34ലക്ഷം പേരിലേക്ക്

Friday 13 February 2026 12:30 AM IST

തിരുവനന്തപുരം: സ്ത്രീസുരക്ഷാ പെൻഷൻ പദ്ധതിയിൽ പാവപ്പെട്ട കുടുംബങ്ങളിലെ 35നും 60നുമിടയിൽ പ്രായമുള്ള 31.34ലക്ഷം സ്ത്രീകൾക്ക് പ്രതിമാസം 1000രൂപ വീതം നൽകാൻ സർക്കാർ ലക്ഷ്യമിടുന്നു. ഇതിനായി 3800കോടി വേണ്ടിവരുമെന്നാണ് കണക്ക്. ആദ്യഘട്ടത്തിൽ 10,18,042 സ്ത്രീകൾക്ക് 105.87 കോടി രൂപ നൽകിക്കഴിഞ്ഞു.

സമൂഹത്തിൽ ഏറ്റവും പിന്നാക്കമുള്ള വനിതകൾക്ക് ആശ്വാസകരമായ പദ്ധതിയാണിത്. നിലവിലെ പെൻഷൻ പദ്ധതികളിലൊന്നും അംഗമായിട്ടില്ലാത്തവർക്കാണ് അവസരം. 60 വയസ്സ് കഴിയുമ്പോൾ പദ്ധതിയിൽനിന്നു പുറത്താകും. റേഷൻ മഞ്ഞ കാർഡോ പിങ്ക് കാർഡോ ഉണ്ടാകണം. പ്രായം തെളിയിക്കാൻ ജനന സർട്ടിഫിക്കറ്റ്, സ്‌കൂൾ സർട്ടിഫിക്കറ്റ്, ഡ്രൈവിംഗ് ലൈസൻസ്, പാസ്‌പോർട്ട് എന്നിവ ഹാജരാക്കാം. ട്രാൻസ് വുമണിനും പെൻഷൻ ലഭിക്കും. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെയും കുടുംബശ്രീയുടെയും നേതൃത്വത്തിലാണ് ഗുണഭോക്തൃ പട്ടിക തയ്യാറാക്കുന്നത്. അനർഹമായി ആനുകൂല്യം കൈപ്പറ്റുന്നവരിൽ നിന്നും കൈപ്പറ്റിയ തുക 18% പലിശ സഹിതം തിരികെ ഈടാക്കും. സംസ്ഥാനത്ത് സ്ഥിരതാമസം ഉള്ളവർക്ക് മാത്രമായിരിക്കും ആനുകൂല്യം. ആധാർ അടിസ്ഥാനമാക്കിയുള്ള വാർഷിക മസ്റ്ററിംഗും ഉണ്ടായിരിക്കും.