യുദ്ധത്തിൽ മരിച്ചവരുടെ ചിത്രം ഹെൽമറ്റിൽ പതിച്ച യുക്രെയ്ൻ താരത്തിന് വിന്റർ ഒളിമ്പിക്സിൽ വിലക്ക്
ലോംബാർഡി : റഷ്യയുമായുള്ള യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ ചിത്രം പതിപ്പിച്ച ഹെൽമറ്റ് ധരിച്ച് മത്സരത്തിൽ പങ്കെടുക്കാൻ ഒരുങ്ങിയ യുക്രെയ്ൻകാരനായ കായിക താരത്തിനെ വിന്റർ ഒളിമ്പിക്സിൽനിന്ന് ഒഴിവാക്കി. സ്കെലീറ്റൺ എന്ന കായികഇനത്തിൽ മത്സരിക്കാനെത്തിയ വ്ളാദിസ്ളാവ് ഹെറാസ്കെവിച്ച് എന്ന താരത്തിനാണ് വിലക്ക്.
തന്റെ ഹെൽമറ്റിൽ യുദ്ധത്തിൽ മരിച്ച 20 ഓളം അത്‌ലറ്റുകളുടെയും പരിശീലകരുടെയും ചിത്രമാണ് വ്ളാദിസ്ളാവ് പതിച്ചിരുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഈ ഹെൽമറ്റുമായി പരിശീലനത്തിനെത്തിയപ്പോൾ ഒളിമ്പിക്സ് അധികൃതർ ഇത് പാടില്ലെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. കളിക്കളത്തിനകത്തോ പുറത്തോ ഉള്ള രാഷ്ട്രീയ വിഷയങ്ങൾ പ്രതിഫലിപ്പിക്കുന്ന വസ്ത്രമോ ഉപകരണമോ പ്രവൃത്തിയോ ഒളിമ്പിക്സിൽ പങ്കെടുക്കുന്ന കായിക താരങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്ന നിയമമനുസരിച്ചായിരുന്നു മുന്നറിയിപ്പ്. എന്നാൽ ഇന്നലെ മത്സരത്തിനായെത്തിയപ്പോഴും വ്ളാദിസ്ളാവ് ഇതേ ഹെൽമറ്റുതന്നെ ധരിച്ചിരുന്നു. ഇതോടെ അന്തിമമായി മുന്നറിയിപ്പ് നൽകിയെങ്കിലും ഹെൽമറ്റ് മാറ്റാൻ താരം വിസമ്മതിച്ചു. ഇന്റർ നാഷണൽ ഒളിമ്പിക് കമ്മറ്റി പ്രസിഡന്റ് ക്രിസ്റ്റി കൊവന്റെറി നേരിട്ടെത്തി തീരുമാനം മാറ്റണമെന്ന് വ്ളാദിസ്ളാവിനോട് ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് ഒളിമ്പിക്സിൽ നിന്ന് ഒഴിവാക്കിയത്.
വ്ളാദിസ്ളാവിന്റെ ഹെൽമറ്റിലെ സന്ദേശത്തിനോട് തങ്ങൾക്ക് ആർക്കും എതിർപ്പില്ലെന്നും പരിശീലന വേളയിൽ ഉപയോഗിക്കാൻ സമ്മതിച്ചതാണെന്നും പക്ഷേ ഒളിമ്പിക് നിയമം അനുസരിച്ച് മത്സരസമയത്ത് അത് മാറ്റണമെന്ന് മാത്രമേ ആവശ്യപ്പെട്ടുള്ളൂവെന്നും ക്രിസ്റ്റി കൊവന്റെറി പിന്നീട് മാദ്ധ്യമങ്ങളോട് പറഞ്ഞു. അതേസമയം മരണപ്പെട്ട ആരുടെയൊക്കെ ചിത്രം പതിക്കാമെന്ന് ഇന്റർനാഷണൽ ഒളിമ്പിക് കമ്മറ്റി കൃത്യമായി തീരുമാനിക്കണമെന്ന് വ്ളാദിസ്ളാവ് ആവശ്യപ്പെട്ടു. ഈ വിന്റർ ഒളിമ്പിക്സിൽ ഫിഗർ സ്കേറ്റിംഗ് പങ്കെടുത്ത അമേരിക്കൻ താരം മാക്സിം നവുമോവ് അടുത്തിടെ വിമാനാപകടത്തിൽ മരിച്ച തന്റെ മാതാപിതാക്കളുടെ ചിത്രം പതിപ്പിച്ച വസ്ത്രമണിഞ്ഞതും ഉദ്ഘാടനച്ചടങ്ങിൽ ഇസ്രയേലി താരം ജറേദ് ഫയർസ്റ്റോൺ 1972 മ്യൂണിക്ക് ഒളിമ്പിക്സിനിടെ കൊല്ലപ്പെട്ട 12 ഇസ്രയേലി താരങ്ങളുടേയും പരിശീലകരുടേയും പേരെഴുതിയ വസ്ത്രമണിഞ്ഞതും ചൂണ്ടിക്കാട്ടി ഐ.ഒ.സി തന്നോട് പക്ഷഭേദം കാട്ടുകയാണെന്നും വ്ളാദിസ്ളാവ് പറഞ്ഞു.