ഭാരത് ബന്ദ് കേരള ബന്ദായത് ഖേദകരം: ശശിതരൂർ
തിരുവനന്തപുരം: ദേശീയ പണിമുടക്കിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് ശശിതരൂർ എം.പി. ഭാരത് ബന്ദ് യഥാർത്ഥത്തിൽ മറ്റൊരു കേരള ബന്ദ് മാത്രമായി ഒതുങ്ങിയത് ഖേദകരമായ വൈരുദ്ധ്യമാണെന്ന് തരൂർ ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെ മറ്റുഭാഗങ്ങൾ ഇത്തരം നിർബന്ധിത തടസപ്പെടുത്തലുകൾക്ക് അപ്പുറത്തേക്ക് വളർന്നപ്പോൾ, അസംഘടിതരായ ഭൂരിപക്ഷത്തിന് മേൽ സംഘടിത ന്യൂനപക്ഷം നടത്തുന്ന ഈ അതിക്രമത്തിന് മുന്നിൽ കേരളം മാത്രം ഇപ്പോഴും ബന്ദിയാക്കപ്പെട്ടിരിക്കുകയാണ്. രാഷ്ട്രീയത്തിൽ പ്രവേശിച്ചതുമുതൽ എന്റെ നിലപാട് വ്യക്തമാണ്. പ്രതിഷേധിക്കാനുള്ള അവകാശത്തെ ഞാൻ പിന്തുണയ്ക്കുന്നു. എന്നാൽ തടസപ്പെടുത്താനുള്ള അവകാശത്തെയല്ല. മറ്റൊരാളുടെ സ്വതന്ത്രമായ സഞ്ചാരത്തെ തടയാൻ ഒരു ഇന്ത്യക്കാരനും ഭരണഘടനാപരമായ അവകാശമില്ല.
നമ്മുടെ തീവ്രമായ യൂണിയൻ പ്രവർത്തനങ്ങൾ മൂലം വ്യവസായങ്ങളെ നാം ഇവിടുന്ന് ഓടിച്ചുവിട്ടു. പൗരന്മാരെ സ്വന്തം വീടുകളിൽ തടവുകാരാക്കുകയും കടയുടമകളെ ഷട്ടറുകൾ താഴ്ത്താൻ നിർബന്ധിക്കുകയും ചെയ്യുന്ന ഇത്തരം പഴഞ്ചൻ 'കായികബല" രീതികളിൽ കടിച്ചുതൂങ്ങുന്നതിലൂടെ, യുവാക്കൾക്കും സംരംഭകർക്കും നമ്മുടെ സംസ്ഥാനം ഒട്ടും അനുയോജ്യമല്ലെന്ന് ഉറപ്പുവരുത്തുകയാണ്. സ്വയം നശിപ്പിക്കുന്ന ഈ ശീലം ഉപേക്ഷിക്കാൻ സമയമായിരിക്കുന്നു. ക്രിയാത്മകമായ വിയോജിപ്പുകൾ കൊണ്ട് നമുക്ക് ഇതിനെ മാറ്റിസ്ഥാപിക്കാവുന്നതേയുള്ളൂവെന്നും തരൂർ വ്യക്തമാക്കി.