കുട്ടനാട് പാക്കേജ് ആസൂത്രണ വകുപ്പിലേക്ക്

Friday 13 February 2026 1:14 AM IST

കൃഷി വകുപ്പിൽ നിന്നു മാറ്റും

തിരുവനന്തപുരം: കുട്ടനാട് പാക്കേജിന്റെ രണ്ടാം ഘട്ടം കൃഷിവകുപ്പിൽ നിന്നും മുഖ്യമന്ത്രിയുടെ ചുമതലയിലുള്ള ആസൂത്രണ വകുപ്പിലേക്ക് മാറ്റാൻ നീക്കം. പദ്ധതി നടപ്പാക്കുന്നതിനുള്ള കുട്ടനാട് വികസന ഏകോപന കൗൺസിലിന്റെ ഘടനയിലും പ്രവർത്തനത്തിലും മാറ്റം വരുത്താൻ മന്ത്രിസഭാ യോഗത്തിലെടുത്ത തീരുമാനമാണ് സി.പി.ഐ യുടെ കീഴിലുള്ള കൃഷിവകുപ്പിന്റെ പ്രാധാന്യം കുറയ്‌ക്കുന്നത്. പാക്കേജുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ കൃഷി വകുപ്പിൽ നിന്നും ആസൂത്രണ വകുപ്പിലേക്ക് മാറ്റുന്നതിനെതിരെ മന്ത്രി പി.പ്രസാദ് വിയോജിപ്പ് അറിയിച്ചിരുന്നെങ്കിലും അതിനെ തള്ളിയാണ് തീരുമാനം.മുഖ്യമന്ത്രിക്കാണ് ആസൂത്രണ വകുപ്പിന്റെ ചുമതല. കൃഷിമന്ത്രിയെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്നു മാറ്റാനും നീക്കമുണ്ട്.

രണ്ടാംഘട്ട പദ്ധതി നിർവഹണത്തിന് കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ വിപുലമായ രൂപരേഖ 2022 നവംബറിൽ തയ്യാറാക്കിയെങ്കിലും 2024 ജൂൺ വരെ ഏകോപന സമിതി മുഖ്യമന്ത്രി വിളിച്ചുകൂട്ടിയിരുന്നില്ല. സെൻട്രൽ പ്രോജക്ട് പ്രോസസിംഗ് യൂണിറ്റ്,ഇംപ്ലിമെന്റേഷൻ-ടെക്നിക്കൽ കമ്മിറ്റി,വർക്കിംഗ് ഗ്രൂപ്പുകൾ ,കുട്ടനാട് സെൽ എന്നിവ ഉൾപ്പെടുത്തിയുള്ളതാണ് പുതിയ ഘടന.ചീഫ് സെക്രട്ടറി കൺവീനറാകുന്ന കൗൺസിലിൽ കൃഷി,ജലവിഭവ, ഫിഷറീസ്,മൃഗസംരക്ഷണ മേഖലകളിലെ ആസൂത്രണ ബോർഡംഗം മെമ്പറാകും. ഇംപ്ലിമെന്റേഷൻ-ടെക്നിക്കൽ കമ്മിറ്റിയിൽ ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരാണ് ചെയർമാൻമാർ. ജില്ല കളക്ടർമാർ കൺവീനറാകും.