തരിശുഭൂമികൾ സമൃദ്ധമാകും: 'നവോധൻ" പദ്ധതിക്ക് തുടക്കം
ഭൂഉടമയും കർഷകരും ചേർന്ന സഹകരണ കാർഷിക മാതൃക
കൊച്ചി: തരിശുഭൂമിയെ കാർഷിക സമൃദ്ധിയിലേക്ക് കൊണ്ടുവരാനും സ്വയംപൂർണതയിലേക്ക് വഴിയൊരുക്കാനും 'നവോധൻ" പദ്ധതിക്ക് തുടക്കമായി. ലോകബാങ്കിന്റെ സഹായത്തോടെ കൃഷി വകുപ്പ് നടപ്പാക്കുന്ന കേര പദ്ധതിയിലുൾപ്പെടുത്തിയാണ് ഭൂവുടമസ്ഥാവകാശം കൈമാറ്റം ചെയ്യാതെ, ഭൂവുടമയ്ക്കും സാങ്കേതിക വൈദഗ്ദ്ധ്യമുള്ള കർഷകർക്കും കൃഷി ചെയ്യാൻ അവസരമൊരുക്കുന്ന സഹകരണ കാർഷിക മാതൃക തയ്യാറാക്കിയത്.
ധനശേഷിയും കാർഷിക വൈദഗ്ദ്ധ്യവുമുണ്ടായിട്ടും സ്വന്തമായി ഭൂമിയില്ലാത്ത നിക്ഷേപകർ, കർഷക ഗ്രൂപ്പുകൾ, സ്റ്റാർട്ടപ്പുകൾ, പ്രവാസി മലയാളികൾ തുടങ്ങിയവർക്ക് വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യാനുള്ള അവസരമാണ് പദ്ധതി. സംസ്ഥാനത്തെ കൃഷിയോഗ്യമായ ഒരുലക്ഷം ഹെക്ടറോളം ഭൂമിയിൽ 30 ശതമാനം ഉത്പാദനക്ഷമമാക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് കേര പ്രോജക്‌ട് പ്രൊക്യൂർമെന്റ് ഓഫീസർ സുരേഷ് സി. തമ്പി അറിയിച്ചു.
കൃഷി കരാർ പ്രകാരം 'സേവന തല ഉടമ്പടി" പ്രകാരം ഭൂവുടമകൾ നിശ്ചിത കാലയളവിലേക്ക് കൃഷിക്ക് നൽകും. വിള ആസൂത്രണം, കൃഷി, സാങ്കേതികവിദ്യയുടെ ഉപയോഗം, ഫാം മാനേജ്‌മെന്റ് തുടങ്ങിയവ നിക്ഷേപകർ നൽകും. വിളവെടുപ്പിലെ വരുമാനത്തിന്റെ നിശ്ചിത വിഹിതം ഭൂവുടമയ്ക്ക് ലഭിക്കും. ബാക്കി നിക്ഷേപകനോ കർഷക ഗ്രൂപ്പിനോ എടുക്കാം. പദ്ധതിയുടെ നടത്തിപ്പിന് സർക്കാർ ഗ്യാരണ്ടി വ്യവസായ വകുപ്പ് രൂപീകരിച്ച കേരള അഗ്രിബിസിനസ് കമ്പനി (കാബ്‌കോ) നൽകും. കരാറിൽ മൂന്നാം കക്ഷിയായി കാബ്‌കോ ഒപ്പുവയ്ക്കുന്നത് നിയമപരമായ സുരക്ഷിതത്വം ഉറപ്പാക്കും. കേര പദ്ധതിയുടെ ശൃംഖലാ ഇടപെടലുകൾ വഴി ഉത്പന്നങ്ങൾക്ക് വിപണനത്തിനും ബ്രാൻഡിംഗിനും കയറ്റുമതിക്കും കാബ്‌കോ സഹായം ലഭ്യമാക്കും.
അപേക്ഷ ഓൺലൈനിൽ സർക്കാർ ഉത്തരവിലൂടെ പദ്ധതിക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്. നിലവിൽ 4,700 ഏക്കർ കൃഷി ഭൂമി നവോധൻ പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 220 കർഷകരും അപേക്ഷ സമർപ്പിച്ചു. പദ്ധതിയിൽ ചേരാൻ താത്പര്യമുള്ള കർഷകർക്ക് https://nawodhan.kabco.co.in/eoi-farmer/new, ഭൂവുടമകൾക്ക് : https://rfp.kabco.co.in/signin എന്നീ ലിങ്കുകളിൽ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 9037824060