അടൂരിനെ കറക്കി റിംഗ് റോഡ്

Saturday 14 February 2026 12:31 AM IST

പ്രഖ്യാപിച്ചിട്ട്

7 വർഷം

അടൂർ: റിംഗ് റോഡ് പദ്ധതി പ്രഖ്യാപിച്ച് ഏഴ് വർഷം പിന്നിട്ടിട്ടും ചുറ്റിക്കറങ്ങി അടൂരിലെ യാത്രക്കാർ. 2017-18 കാലയളവിലെ സംസ്ഥാന ബഡ്‌ജറ്റിലാണ് റിംഗ് റോഡ് പ്രഖ്യാപിച്ചത്. ഭൂമി പരിശോധനയും സർവേയുമൊക്കെ നടന്നെങ്കിലും തുടർ പ്രവർത്തനങ്ങൾ മുടങ്ങി.

അടൂർ ഹോളിക്രോസ് ജംഗ്‌ഷനടുത്തുള്ള ഇ.വി നഗറിൽ നിന്ന് ആരംഭിച്ച് കനാൽ റോഡ്, കോട്ടപ്പുറം, പന്നിവിഴ ദേവീക്ഷേത്രമെത്തി അവിടെ നിന്ന് കിഴക്കോട്ട് തിരിഞ്ഞ് ടി.ബി ജംഗ്ഷൻ, കോട്ടമുകളിലെത്തി കനാൽ റോഡ് വഴി നെല്ലിമൂട്ടിപ്പടിയിൽ അവസാനിക്കുന്ന രീതിയിലാണ് റിംഗ് റോഡ് വിഭാവനം ചെയ്തിരുന്നത്.

ഒന്നാം പിണറായി സർക്കാർ കിഫ്‌ബി വഴി 20 കോടി രൂപയാണ് പദ്ധതിക്ക് അനുവദിച്ചത്. പക്ഷെ രണ്ടാം പിണറായി സർക്കാരിന്റെ കാലാവധി അവസാനിക്കാൻ പോകുമ്പോഴും പദ്ധതി എങ്ങുമെത്തിയില്ല. ഇപ്പോൾ അടൂർ ബൈപ്പാസ് കൂടി തിരക്കിന്റെ പിടിയിലാകുമ്പോൾ റിംഗ് റോഡിന്റെ അനിവാര്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്.

മുമ്പ് പദ്ധതി നീണ്ടുപോകുന്നതിൽ ചിറ്റയം ഗോപകുമാർ എം.എൽ.എ നഗരസഭാ ഭരണസമിതിക്കെതിരെ തിരിഞ്ഞിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ ഭരണസമിതി വന്നതോടെ ജനങ്ങൾ വീണ്ടും പ്രതീക്ഷയിലാണ്. വിഷയത്തിൽ അടൂർ നഗരസഭയുടെ നിലപാട് നിർണായകമാകും. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അടൂർ റിംഗ് റോഡ് പദ്ധതി രാഷ്ട്രീയ ചർച്ചയാകുമെന്ന കാര്യത്തിൽ സംശയമില്ല.

അന്തിമമാകാതെ അലൈൻമെന്റ്

 റിംഗ് റോഡിന് വേണ്ടി കൂടുതൽ സ്വകാര്യ സ്ഥലം ഏറ്റെടുക്കേണ്ടിവരും

 ഇത് വീടുകളെയും നിർമ്മാണങ്ങളെയും ബാധിക്കും

 കിഫ്ബിക്ക് ആദ്യ പഠന റിപ്പോർട്ട് സമർപ്പിച്ചിരുന്നു

 എന്നാൽ പിന്നീട് പരിശോധന നടന്നില്ല

 തുടർ പ്രവർത്തനങ്ങളും മുടങ്ങി

 ഇനി നിർമ്മിക്കണമെങ്കിലും പുതിയ പഠനം വേണ്ടിവരും

 അടൂർ അനുദിനം വളരുന്ന പട്ടണം

വീതി-12 മീറ്റർ

ദൂരം-8.4 കിലോമീറ്റർ

സർക്കാർ അനുവദിച്ചത്

₹ 20 കോടി

പദ്ധതി പ്രഖ്യാപിച്ചപ്പോൾ അടൂർ നിവാസികൾ ഏറെ ആഹ്ളാദിച്ചിരുന്നു. ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമായിരുന്നു. എന്നാലിന്ന് അതേപ്പറ്റി ഒന്നും കേൾക്കാനില്ല.

പ്രദേശവാസികൾ