കർണാടകയിൽ വാഹനാപകടം മലയാളി ഉൾപ്പെടെ ഏഴ് പേർക്ക് ദാരുണാന്ത്യം

Saturday 14 February 2026 12:56 AM IST

ബംഗളൂരു: കർണാടകയിൽ വാഹനാപകടത്തിൽ മലയാളി വിദ്യാർത്ഥി ഉൾപ്പെടെ ഏഴ് പേർക്ക് ദാരുണാന്ത്യം. ബംഗളൂരു ഹോസ്‌കോട്ടേ- ദാബാസ്‌പേട്ട് ദേശീയപാതയിലെ സത്യാവാരയിൽ ഇന്നലെ പുലർച്ചെ അഞ്ചോടെയാണ് അപകടം.കാർ നിയന്ത്രണം വിട്ട് ബൈക്കിലിടിക്കുകയും പിന്നീട് ലോറിയിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു.കാറിലുണ്ടായിരുന്ന യെലഹങ്ക ആർ.വി കോളേജിലെ പി.യു വിദ്യാർത്ഥികളായ മലയാളിയായ അശ്വിൻ നായർ (17), അർഹാൻ ഷെരീഫ് (17), അയാൻ അലി (17), ഭരത് (18), ഏഥൻ ജോർജ് (17), ഫർഹാൻ (17), ബൈക്ക് യാത്രികനായ ഗഗൻ (26) എന്നിവരാണ് മരിച്ചത്. വിദ്യാർത്ഥികൾ വിനോദയാത്രയിലായിരുന്നെന്നാണ് വിവരം. ഗഗൻ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്.

വിദ്യാർത്ഥികൾ സഞ്ചരിച്ച എസ്.യു.വി കാർ ദേവനഹള്ളി ഭാഗത്തേയ്ക്ക് പോകുകയായിരുന്നു.അമിത വേഗതയിലായിരുന്ന കാർ നിയന്ത്രണം വിട്ട് മുന്നിൽ പോകുകയായിരുന്ന ബൈക്ക് ഇടിച്ചിട്ടശേഷം ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഏഴുപേരും സ്ഥലത്തുവച്ച് മരിച്ചു. ലോറി സർവീസ് റോഡിലേക്ക് മറിഞ്ഞു. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ ആക്സിൽ ഉൾപ്പെടെ തെറിച്ചുപോയി.ആക്സിലിൽ തട്ടി പുറകിൽവന്ന മാരുതി കാറും അപകടത്തിൽപ്പെട്ടെങ്കിലും ആളപായമില്ല.മൃതദേഹങ്ങൾ ഹോസ്‌കോട്ടെ സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരിച്ചവരിൽ ആറ് പേർ ബംഗളൂരു കൊത്തനൂർ സ്വദേശികളാണെന്നാണ് റിപ്പോർട്ട്. മരിച്ചവരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.അന്വേഷണം ആരംഭിച്ചു.