സ്വർണക്കൊള്ളക്കേസ്, പങ്കജ് ഭണ്ഡാരിയുടെ അറസ്റ്റ് നിയമപരം, ഹർജി തള്ളി ഹൈക്കോടതി
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ തന്റെ അറസ്റ്റും റിമാൻഡും നിയമവിരുദ്ധമാണെന്ന് ആരോപിച്ച് ചെന്നൈ സ്മാർട്ട് ക്രിയേഷൻസ് ഉടമ പങ്കജ് ഭണ്ഡാരി സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. എസ്.ഐ.ടിയുടെ നടപടികൾ നിയമപരമാണെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് എ.ബദറുദ്ദീന്റെ ഉത്തരവ്. ശ്രീകോവിലിന്റെ കട്ടിളപ്പാളിയിലെ സ്വർണം കവർന്ന കേസിൽ 9-ാം പ്രതിയും ദ്വാരപാലക ശില്പക്കേസിൽ 12-ാം പ്രതിയുമാണ് ഭണ്ഡാരി.
അറസ്റ്റിന്റെ പശ്ചാത്തലവും കാരണവും അറിയിച്ചില്ലെന്നും ഇത് സുപ്രീംകോടതി നിർദ്ദേശിച്ച മാനദണ്ഡങ്ങളുടെ ലംഘനമാണെന്നുമായിരുന്നു ഹർജിക്കാരന്റെ വാദം. അഭിഭാഷകനെ ബന്ധപ്പെടാൻ അനുവദിച്ചില്ല. ബന്ധുക്കളേയോ സുഹൃത്തുക്കളേയോ അറസ്റ്രുവിവരം അറിയിച്ചില്ല. റിമാൻഡ് റിപ്പോർട്ട് നൽകിയില്ല. അതിനാൽ, എഫ്.ഐ.ആറിലെ തുടർനടപടികൾ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു.
എന്നാൽ, ഓരോ കേസിലേയും അറസ്റ്റുമായി ബന്ധപ്പെട്ട് ഇംഗ്ലീഷിലടക്കം തയ്യാറാക്കി കൈമാറിയ നോട്ടീസുകൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. കുറ്റകൃത്യത്തിന്റെ കൃത്യമായ വിവരങ്ങൾ അതിൽ ഉൾപ്പെടുത്തിയിരുന്നു. ചോദ്യംചെയ്യലിനെത്തിയപ്പോൾ ഹർജിക്കാരനെ അനുഗമിച്ചിരുന്ന എസ്.രാജശേഖർക്കും നോട്ടീസിന്റെ പകർപ്പുകൾ കൈമാറിയിരുന്നു. ഭണ്ഡാരിയുടെ അഭിഭാഷകനെ ഫോണിൽ വിവരമറിയിച്ചിരുന്നതായും വ്യക്തമാക്കി.
വാറന്റ് മതിയാകും
അറസ്റ്രിനുള്ള സാഹചര്യവും കാരണങ്ങളും വ്യക്തമാക്കാൻ വാറന്റ് മതിയാകുമെന്ന് ഹൈക്കോടതി വിലയിരുത്തി. വാറന്റില്ലാത്ത അറസ്റ്റാണെങ്കിൽ എന്തിനാണ് അറസ്റ്രെന്നും കുറ്റമെന്താണെന്നും ബോദ്ധ്യപ്പെടുത്തിയാൽ മതിയാകും. ഈ കേസിൽ അന്വേഷണസംഘം രണ്ടു നോട്ടീസുകൾ നൽകി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഹർജിക്കാരനെ അനുഗമിച്ചിരുന്ന രാജശേഖർ അപരിചിതനാണെന്ന് കരുതാനാകില്ല. അഭിഭാഷകനെ ഫോണിൽ വിവരം അറിയിച്ചിട്ടുണ്ട്. റിമാൻഡ് റിപ്പോർട്ട് പിന്നീട് കൈമാറിയിട്ടുണ്ട്. മജിസ്ട്രേട്ടിന് മുമ്പാകെ ഹാജരാക്കാൻ വൈകിയത് യാത്രാദൂരം കാരണമാണ്. അതിനാൽ എസ്.ഐ.ടിയുടെ നടപടിക്രമങ്ങളിൽ വീഴ്ചയില്ലെന്നും വിലയിരുത്തി.
സ്വർണക്കൊള്ള: സി.ബി.ഐ വേണമെന്ന ഹർജികളിൽ ഒരുമിച്ച് വാദംകേൾക്കും
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസ് സി.ബി.ഐക്കു വിടണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജികളിൽ ഹൈക്കോടതി മാർച്ച് 13ന് ഒരുമിച്ച് വാദംകേൾക്കും. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, വിശ്വഹിന്ദു പരിഷത്ത്, തന്ത്രിസമാജം തുടങ്ങിയവർ സമർപ്പിച്ച ഹർജികളാണ് ജസ്റ്റിസ് എ. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വംബെഞ്ച് പരിഗണിക്കുന്നത്.
ബെല്ലാരിയിൽ എസ്.ഐ.ടിയുടെ അന്വേഷണം
ശബരിമല സ്വർണക്കൊള്ളക്കേസിൽ കർണാടകത്തിലെ ബെല്ലാരിയിൽ എസ്.ഐ.ടി പരിശോധന നടത്തി. തിരുവനന്തപുരത്ത് നിന്നുള്ള അഞ്ചംഗ സംഘമാണ് ഇന്നലെ രാവിലെ ബെല്ലാരിയിൽ എത്തിയത്. കേസിൽ അറസ്റ്റിലുള്ള റൊദ്ധം ജുവലറി ഉടമ ഗോവർധന്റെ വീട്ടിലായിരുന്നു പരിശോധന. ഗോവർധന്റെ ബാങ്ക് പാസ്ബുക്ക് ഉൾപ്പെടെയുള്ള രേഖകൾ എസ്ഐടി ശേഖരിച്ചു. ഗോവർധന്റെ ബാങ്കിടപാടുമായി ബന്ധപ്പെട്ട് വിശദമായ പരിശോധനയ്ക്കാണ് പ്രത്യേക സംഘമെത്തിയത്. മൂന്നാം തവണയാണ് പ്രത്യേക അന്വേഷണ സംഘം ബെല്ലാരിയിൽ പരിശോധനയ്ക്കായി എത്തിയത്.