ട്രെയിനിൽ നഗ്നതാ പ്രദ‌ർശനം, പ്രതിക്കായി തെരച്ചിൽ

Sunday 15 February 2026 12:33 AM IST

കൊച്ചി: വേണാട് എക്‌സ്‌പ്രസിൽ യാത്ര ചെയ്യുകയായിരുന്ന വിദ്യാർ‌ത്ഥിനിക്ക് നേരെ നഗ്നതാപ്രദർശനം നടത്തിയ അജ്ഞാതനെ തേടി റെയിൽവേ പൊലീസും ആർ.പി.എഫും. യുവതി പകർത്തിയ ചിത്രങ്ങളുടെയും ദൃശ്യങ്ങളുടെയും സഹായത്തോടെയാണ് അന്വേഷണം.

കഴിഞ്ഞദിവസം വൈകിട്ട് ഷൊർണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ ട്രെയിനിലെ ജനറൽ കോച്ചിലായിരുന്നു സംഭവം. കൊട്ടാരക്കര സ്വദേശിയായ വിദ്യാർത്ഥിനി കോട്ടയത്തേക്ക് പോകാൻ തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ട്രെയിനിൽ കയറിയത്. വൈകിട്ട് ട്രെയിൻ ആലുവ സ്റ്റേഷൻ വിട്ട ശേഷമാണ് വിദ്യാർത്ഥിനിയുടെ എതിർ സീറ്റിലിരുന്ന യുവാവ് നഗ്നതാ പ്രദർശനം തുടങ്ങിയത്. ഈ സമയം കോച്ചിൽ തിരക്ക് കുറവായിരുന്നു. വിദ്യാർത്ഥിനി ദൃശ്യങ്ങൾ ഇയാളറിയാതെ തന്നെ മൊബൈൽ ഫോണിൽ പകർത്തി.

ട്രെയിൻ എറണാകുളം നോർത്ത് സ്റ്റേഷനിൽ എത്തിയപ്പോൾ യുവാവ് ഇവിടെ ഇറങ്ങി. കോട്ടയം സ്റ്റേഷനിൽ എത്തിയ ശേഷമാണ് വിദ്യാർത്ഥിനി റെയിൽവേ പൊലീസിൽ പരാതിപ്പെട്ടത്. വനിതാ സിവിൽ ഓഫീസർ മൊഴി രേഖപ്പെടുത്തിയ ശേഷം കേസെടുത്ത് എറണാകുളം റെയിൽവേ പൊലീസിന് കൈമാറി. യുവാവ് നോർ‌ത്ത് സ്റ്റേഷനിൽ ഇറങ്ങിയ ശേഷം വേണാട് എക്സ്‌പ്രസിന്റെ മറ്റൊരു കോച്ചിൽ കയറുന്ന ദൃശ്യങ്ങൾ ആർ.പി.എഫിന് ലഭിച്ചിട്ടുണ്ട്. പാന്റ്സും ഷർട്ടും തൊപ്പിയുമാണ് വേഷം. ഇയാളുടെ ചിത്രങ്ങൾ സഹിതം തെരച്ചിൽ തുടരുകയാണ്.