ജില്ലയിൽ നിരങ്ങി 'ഒഴുകി' ജൽജീവൻ
പത്തനംതിട്ട: വീടുകളിൽ വെള്ളം എത്തിക്കുന്നതിന് കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ ജൽജീവൻ പദ്ധതി നിർമ്മാണം ജില്ലയിൽ മെല്ലപ്പോക്ക് തുടങ്ങിയിട്ട് അഞ്ചുവർഷം. ഇതുവരെ പൂർത്തിയായത് 48 ശതമാനം മാത്രം. പദ്ധതിക്ക് ആവശ്യമായ പൈപ്പുകളുടെയും ടാങ്കുകളുടെയും ക്ഷാമവും മുമ്പ് ചെയ്ത പണികളുടെ തുക കരാറുകാർക്ക് ലഭിക്കാത്തതുമാണ് പദ്ധതിയുടെ വേഗം കുറച്ചത്.
ഗ്രാമീണ വീടുകളിൽ പൈപ്പ് വഴി ശുദ്ധ ജലമെത്തിക്കുന്നതിന് ആരംഭിച്ച പദ്ധതി സംസ്ഥാനത്ത് മാത്രമാണ് വൈകുന്നത്. 2020ൽ ആരംഭിച്ച ജൽജീവൻ പദ്ധതി കൊവിഡ് കാലത്ത് മുടങ്ങി. 2024ന് മുമ്പ് എല്ലാ വീടുകളിലും കണക്ഷൻ നൽകാനാണ് ലക്ഷ്യമിട്ടിരുന്നത്. പല പ്രദേശങ്ങളിലും പൈപ്പ് സ്ഥാപിക്കൽ അടക്കമുള്ള പ്രവൃത്തികൾ മുടങ്ങി. പിന്നീട് ഒരോ വർഷവും പദ്ധതി നീട്ടി. കഴിഞ്ഞദിവസത്തെ കേന്ദ്ര ബഡ്ജറ്റിൽ പദ്ധതി 2028 വരെ നീട്ടിയതായി പ്രഖ്യാപനുമുണ്ടായി.
പദ്ധതിയിൽ കോന്നി, നിരണം, അയിരൂർ, നെടുമ്പ്രം, ആനിക്കാട്, പെരിങ്ങര, മല്ലപ്പള്ളി, കുന്നന്താനം, റാന്നി, കവിയൂർ എന്നീ പഞ്ചായത്തുകളിൽ മാത്രമാണ് ഇതുവരെ 70 ശതമാനത്തിലേറെ വീടുകളിൽ വെള്ളമെത്തിയത്. മറ്റിടങ്ങളിൽ നിർമ്മാണം ഇഴഞ്ഞ് നീങ്ങുകയാണ്.
പദ്ധതിയിൽ ഉൾപ്പെട്ട വീടുകൾ-357519
കണക്ഷൻ നൽകിയത്-174698
ജില്ലയിൽ പദ്ധതി ചെലവ്
₹ 2947.94 കോടി
100%
കോന്നി, നിരണം പഞ്ചായത്തുകൾ
10 % പോലുമാകാത്തത് സീതത്തോട് (7.67%), കലഞ്ഞൂർ (9.51%)
മണ്ഡലം അടിസ്ഥാനത്തിൽ അടൂർ 32.07% ആറന്മുള 45.44% കോന്നി 40.21% റാന്നി 52.06% തിരുവല്ല 74.36%