എൻ.എസ്.ഇയും തപാൽ വകുപ്പും ധാരണയിൽ

Sunday 15 February 2026 12:23 AM IST

കൊച്ചി: ഗ്രാമീണ ജനതയുടെ സാമ്പത്തിക പങ്കാളിത്തം ഉറപ്പാക്കി താഴെത്തട്ടിലുള്ളവർക്ക് സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കാനായി തപാൽ വകുപ്പും നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഒഫ് ഇന്ത്യ ലിമിറ്റഡും(എൻ.എസ്.ഇ) ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ഗ്രാമീണ, ചെറുകിട നഗരങ്ങളിലെ ജനങ്ങളുടെ സമ്പാദ്യത്തെ ഉത്പ്പാദനക്ഷമമായ മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളിലേക്ക് ആകർഷിച്ച് സുസ്ഥിരമായ സമ്പത്തിക വളർച്ചയാണ് ലക്ഷ്യമിടുന്നത്. എൻ.എസ്.ഇ. മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ ആശിഷ് കുമാർ ചൗഹാന്റെ സാന്നിദ്ധ്യത്തിൽ തപാൽ വകുപ്പ് ജനറൽ മാനേജർ മനീഷ ബൻസാൽ ബാദൽ, എൻ.എസ്.ഇ ചീഫ് ബിസിനസ് ഡെവലപ്‌മെന്റ് ഓഫീസർ ശ്രീറാം കൃഷ്ണൻ എന്നിവർ ധാരണാപത്രത്തിൽ ഒപ്പിട്ടു. തപാൽ വകുപ്പിന്റെ 1.64 ലക്ഷത്തിലധികം വരുന്ന പോസ്റ്റ് ഓഫീസുകളുടെ വിപുലമായ ശൃംഖലയും ജനങ്ങൾക്കിടയിലുള്ള വിശ്വാസവും എൻ.എസ്.ഇയുടെ അത്യാധുനിക സാങ്കേതിക വിദ്യയും ഈ പങ്കാളിത്തത്തിലൂടെ ഒത്തുചേരും. തപാൽ വകുപ്പിന്റെ വിപുലമായ സ്വാധീനത്തിലൂടെ കർഷകർ, വീട്ടമ്മമാർ, തൊഴിലാളികൾ, യുവാക്കൾ എന്നിവരിലേക്ക് ആധുനിക നിക്ഷേപ സൗകര്യങ്ങൾ എത്തിക്കാൻ ഈ സംരംഭം സഹായിക്കും.