ഉത്തരേന്ത്യയിൽ തണുപ്പ് കുറഞ്ഞത് ഗുണമായി,​ വിലയിൽ കുതിപ്പ്,​ പക്ഷേ കർഷകർ നേരിടുന്നത് മറ്റൊരു പ്രതിസന്ധി

Sunday 15 February 2026 5:00 AM IST

കോട്ടയം : തെറ്റില്ലാത്ത വില കിട്ടിത്തുടങ്ങിയപ്പോഴേയ്ക്കും കൊടുംചൂട്. പരിപാലിക്കാൻ കഴിയാതെ കൈത കൃഷി കരിയുകയാണ്. സീസണിൽ നല്ല വിലയും, ലാഭവും പ്രതീക്ഷിച്ച കർഷകർക്ക് കണ്ണീരും. ചൂടിനെ പ്രതിരോധിക്കാൻ തണൽ വലകളും, വൈക്കോലും, തെങ്ങോലയുമാണ് ഉപയോഗിക്കുന്നത്. ഇടയ്ക്ക് നനച്ചും കൊടുക്കുന്നുണ്ടെങ്കിലും ഫലം കാണുന്നില്ല. സാധാരണ ചൂട് പ്രതിരോധിക്കാൻ കൈതയ്ക്ക് ശേഷിയുണ്ടെങ്കിലും അൾട്രാ വയലറ്റ് ഇൻഡക്സ് ഏഴിലെത്തിയതാണ് ജില്ലയിലെ ചൂട്. ഇതോടെ പിടിച്ചു നിൽക്കാനാകുന്നില്ല. സ്ഥിരമായി സൂര്യപ്രകാശം ഏൽക്കുന്ന ചക്കയുടെ ഭാഗം ചീഞ്ഞ് നശിക്കുന്നു. കഠിനമായ ചൂട് കാരണം വിളവെടുക്കാൻ പാകമായവയുടെ ഗുണമേന്മ നഷ്ടപ്പെടുന്നു. വിപണിയിൽ മികച്ച ആവശ്യകതയുള്ള സമയത്ത് ഉത്പാദനം കുറയുന്നത് തിരിച്ചടിയാകുമോ എന്ന ആശങ്കയിലാണ് കർഷകർ.

പാകമായാലും തൂക്കം കുറവ്

നീര് വറ്റി സ്വാഭാവിക ആകൃതി നഷ്ടപ്പെടുന്നു

 പൂർണമായി പാകമാകാതെ മുരടിച്ച് പോകുന്നു

വേനലിൽ കൃഷിയുടെ ചെലവ് വർദ്ധിച്ചു

ജലസേചനം വർദ്ധിപ്പിക്കേണ്ട അവസ്ഥ

ആഴ്ചയിൽ ഒരിക്കൽ നനച്ചു കൊടുക്കണം

എ ഗ്രേഡ് പൈനാപ്പിൾ കുറഞ്ഞു

 80 % എ ഗ്രേഡ് ചക്ക കിട്ടേണ്ടിടത്ത് 50 % പോലുമില്ല

സീസണിൽ വന്ന ചതി

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ തണുപ്പ് കുറഞ്ഞതോടെ പൈനാപ്പിൾ വില ഉയർന്നിട്ടുണ്ട്. കിലോയ്ക്ക് 55 രൂപ. മാർച്ചാകുന്നതോടെ വീണ്ടും ഉയരും. പക്ഷേ ഉത്പാദനം പകുതിക്കും താഴെയായി. 35 മുതൽ 45 ശതമാനം വിളവ് കുറഞ്ഞു. പൈനാപ്പിളിന്റെ തൂക്കത്തിലും കുറവുണ്ട്. എറണാകുളം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പൈനാപ്പിൾ ഉത്പാദിപ്പിക്കുന്ന ജില്ലയാണ് കോട്ടയം. മറ്റ് രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നതിന് പുറമെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്കും ജില്ലയിൽ നിന്നുള്ള കൈതച്ചക്കയാണ് എത്തിക്കുന്നത്.

'' കൈത കർഷകരെ കൂടി സർക്കാർ ചേർത്തു പിടിക്കണം. ലാഭം കിട്ടേണ്ട സമയത്താണ് അപ്രതീക്ഷിത തിരിച്ചടി.

സിബി മാത്യു, കർഷകൻ