സൗരോർജ്ജ പദ്ധതി വൻ വിജയം അഞ്ചുവർഷം ഉത്പാദനം 250.93 മില്യൺ യൂണിറ്റ്
കോഴിക്കോട്: കെ.എസ്.ഇ.ബിയുടെ സൗരോർജ്ജ പദ്ധതിയ്ക്ക് പ്രിയമേറിയതോടെ കഴിഞ്ഞ അഞ്ചുവർഷത്തിനകം ജില്ലയിൽ ഉത്പാദിപ്പിച്ചത് 250.93 മില്യൺ യൂനിറ്റ് സോളാർ വൈദ്യുതി. വർദ്ധിച്ചുവരുന്ന വൈദ്യുത ഉപയോഗം മൂലമുണ്ടാകുന്ന പ്രതിസന്ധി തരണം ചെയ്യാൻ പദ്ധതിയിലൂടെ കഴിഞ്ഞുവെന്നതാണ് കെ.എസ്.ഇ.ബിയുടെ വിലയിരുത്തൽ. ജില്ലയിൽ 16250 സോളാർ നിലയങ്ങളാണ് വൈദ്യുതി ബോർഡിന് കീഴിലുള്ളത്. അനർട്ട് മുഖേന 38 സർക്കാർ കെട്ടിടങ്ങളിലാണ് സോളാർ പാനൽ സ്ഥാപിച്ചിട്ടുണ്ട്. 345.5 കിലോ വാട്ട് ശേഷിയുള്ള സോളാർ നിലയങ്ങളാണ് ഇവിടങ്ങളിലുള്ളത്. ഇതിലൂടെ പ്രതിദിനം 1.4 മെഗാവാട്ട് വൈദ്യുതിയും പ്രതിവർഷം 420 മെഗാവാട്ട് വൈദ്യുതിയും ഉത്പാദിപ്പിക്കുന്നുണ്ടെന്നാണ് വൈദ്യുതി വകുപ്പ് പുറത്ത് വിട്ട കണക്കുകൾ. അനർട്ട് മുഖേനേ ഒമ്പത് സ്ട്രീറ്റ് ലെെറ്റുകളും പ്രവർത്തിക്കുന്നു. ഓരോ വർഷവും വീടുകളിലും സ്ഥാപനങ്ങളിലും സോളാർ പാനലുകൾ വഴി വെെദ്യുതി ഉത്പാദിപ്പിക്കുന്നത് വർദ്ധിക്കുകയാണ് .ഗാർഹിക ആവശ്യങ്ങൾക്കുള്ള വൈദ്യുതി വീടുകളിൽ ഉത്പാദിപ്പിക്കുന്നതിനാൽ വൈദ്യുതി ചെലവ് കുറയ്ക്കാൻ സാധിക്കുന്നു.
പരിസ്ഥിതി സൗഹൃദം
പുരപ്പുറ സൗരോർജ പദ്ധതി, പി.എം കുസും, പ്രധാനമന്ത്രി സൂര്യഘർ യോജന, സോളാർ സിറ്റി, ഡാം ടോപ്പ്, കനാൽ ടോപ്പ്, ഗ്രൗണ്ട് ടോപ്പ്, ഫ്ളോട്ടിംഗ് സോളാർ തുടങ്ങി വിവിധ പദ്ധതികളിലായാണ് സൗരോർജ്ജ പദ്ധതികൾ നടപ്പാക്കുന്നത്. സംസ്ഥാനത്തെ വെെദ്യുതി പ്രതിസന്ധി തരണം ചെയ്യുകയെന്ന ഉദ്ദേശത്തോടെയാണ് കെ.എസ്.ഇ.ബി സൗരോർജ്ജത്തിന് കൂടുതൽ ഊന്നൽ നൽകുന്നത്. സംസ്ഥാനത്ത് കെ.എസ്.ഇ.ബിയുടെ അധീനതയിൽ 231423 സോളാർ നിലയങ്ങളാണ് ഉള്ളത്. കൂടാതെ 102091 സോളാർ നിലയങ്ങൾ സ്വകാര്യ സംരംഭകരുടേതായി സംസ്ഥാനത്തുടനീളമുണ്ട്. കെ.എസ്.ഇ.ബി എംപാനൽ ചെയ്ത ഏജൻസികളാണ് സൗരോർജ്ജ പ്ലാന്റുകൾ നിർമ്മിച്ച് നൽകുന്നത്.
സോളാർ നിലയങ്ങളുടെ
സ്ഥാപിത ശേഷി
1,19,621.412 കിലോ വാട്ട്